ദുബായ്: പോലീസും, ബാങ്ക്, സുരക്ഷാ ഏജൻസികളും ബാങ്ക് അനുബന്ധ തട്ടിപ്പ് വിഷയത്തിൽ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും ജനങ്ങൾ വീണ്ടും തട്ടിപ്പിനിരയാക്കപ്പെടുന്നത് ശ്രദ്ധക്കുറവ് മൂലമാണെന്ന് ദുബായ് പോലീസ് സൈബർ ക്രൈം വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അബ്ദുല്ല അൽ സെഹി. രാജ്യത്തിന് പുറത്തുനിന്നുള്ള തട്ടിപ്പുസംഘങ്ങളും സജീവമായി രംഗത്തുണ്ട്. ഈ വിഷയം പൊതുജനങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുതിർന്ന പൗരന്മാരെയാണ് തട്ടിപ്പുസംഘങ്ങൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. പോലീസ്, സർക്കാർ പ്രതിനിധികൾ എന്ന വ്യാജേനയും നിരവധിപ്പേർക്ക് കോളുകൾ ലഭിക്കുന്നുണ്ട്. ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും പോലീസും വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അന്വേഷിച്ച് ഒരിക്കലും ഫോൺകോളുകൾ ചെയ്യുകയില്ലെന്നും പോലീസ് മേധാവി അറിയിച്ചു. അക്കൗണ്ടുകൾ റദ്ദ് ചെയ്യും, പിഴകൾ ചുമത്തും തുടങ്ങിയ കാര്യങ്ങൾ അറിയിച്ച് ലഭിക്കുന്ന എസ്.എം.എസുകളോട് പ്രതികരിക്കരുത്.
ഡെബിറ്റ് കാർഡ് നമ്പറുകളും പിൻ നമ്പറുകളും ഒരിക്കലും പങ്കുവെക്കരുത്. ഇതിനുപുറമെ നേരിട്ട് പണമപഹരിക്കുന്ന രീതികളും സംഘങ്ങൾ പിന്തുടരുന്നുണ്ട്. മസാജ് സർവീസുകൾ വാഗ്ദാനം ചെയ്ത് സന്ദേശങ്ങൾ അയക്കുന്ന രീതിയാണിത്. ഇതിനോട് പ്രതികരിക്കുന്നവരിൽ നിന്നും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, പിൻ വിവരങ്ങൾ അറിഞ്ഞ് അക്കൗണ്ടുകളിൽ നിന്നും പണം അപഹരിക്കുന്നതായി ദുബായ് പോലീസ് സി.ഐ.ഡി വിഭാഗം ഡയറക്ടർ ജമാൽ സലിം അൽ ജലാഫ് പറഞ്ഞു. വ്യക്തികളുടെ വിശ്വാസമാർജിച്ചുകൊണ്ടും തട്ടിപ്പുകൾ നടക്കാം. പൊതുജനങ്ങൾ ഇതേക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണമെന്ന് പോലീസ് മേധാവി വ്യക്തമാക്കി.
Comments