ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് ചേർന്ന കേന്ദ്ര ഉന്നതതല യോഗത്തിലാണ് തീരുമാനം. ജില്ലാ തലത്തിൽ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. കൗമാരക്കാരിൽ വാക്സിനേഷൻ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ കൊറോണ കേസുകൾ ഒന്നര ലക്ഷത്തിന് അടുത്തെത്തിയതോടെയാണ് പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജസ് കുമാർ ഭല്ല, ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
വാക്സിനേഷൻ, പരിശോധന, ജനിതക പരിശോധന എന്നിവയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ഒരു ദൗത്യമായി കണ്ട് കൗമാരക്കാരുടെ വാക്സിനേഷൻ വേഗത്തിലാക്കണം. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ പ്രൊട്ടോക്കോൾ കൃത്യമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ പ്രത്യേക ശ്രദ്ധ നൽകണം. രോഗവ്യാപനം തടയാനുള്ള നടപടികൾ കാര്യക്ഷമമാക്കണം. ജില്ലാ തലത്തിലുള്ള ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. കൊറോണ കൂടുതൽ വ്യാപിക്കുമ്പോൾ മറ്റ് രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് മുടക്കം വരുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments