കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വധഭീഷണി കേസ് കള്ളക്കഥയാണെന്നും ദിലീപ്. കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ദിലീപും, സഹോദരൻ അനൂപും, സഹോദരി ഭർത്താവ് സുരാജും അപേക്ഷ നൽകിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിട്ടില്ല. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 29ന് ബൈജു പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കേസിൽ പോലീസ് ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ് ആരോപിച്ചു.
ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ഗുരുതര കുറ്റകൃത്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് യോഗം നടക്കുന്നത്. എ.ഡി.ജി.പി എസ് ശ്രീജിത്ത്, ക്രൈംബ്രാഞ്ച് ഐ.ജി കെ.പി ഫിലിപ്പ്, എസ്.പി മോഹനചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Comments