പത്തനംതിട്ട: ശബരിമല മകരവിളക്കിന് മുന്നോടിയായി തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സുക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ 24 അംഗസംഘം ശരസിലേറ്റി കാൽനടയായാണ് ശബരിമലയിൽ എത്തുന്നത്. ഘോഷയാത്ര കണക്കിലെടുത്ത് പന്തളം നഗരസഭയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മകരസംക്രമ സന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങൾ ഇക്കുറിയും ശിരസിലേറ്റുന്നത് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ്. പന്തളം വലിയതമ്പുരാൻ പി. രാമവർമ രാജയുടെ പ്രതിനിധിയായി ശങ്കർ വർമയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്.
പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലേയ്‌ക്ക് ആഭരണങ്ങൾ എഴുന്നള്ളിക്കും. രാവിലെ 11 മണി വരെ ഭക്തർക്ക് ആഭരണങ്ങൾ ദർശിക്കാനുള്ള സൗകര്യമുണ്ടാകും. ഉച്ചയോടെ ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾ നടക്കും. രാജപ്രതിനിധി ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഉച്ചയ്‌ക്ക് ഒന്നിന് തിരുവാഭരണങ്ങൾ കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണ പേടകങ്ങൾ ശിരസിലേറ്റി ശബരിമലയെ ലക്ഷ്യമാക്കി നീങ്ങും.
പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പു സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ തങ്ങും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. പ്ലാപ്പള്ളിയിൽ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് സംഘം ശബരിമലയിൽ എത്തിച്ചേരും. തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടത്തുമ്പോൾ, പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
Comments