ലക്‌നൗ: തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഉത്തർപ്രദേശിൽ ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് വർദ്ധിക്കുന്നു. വിവിധ പ്രതിപക്ഷ പാർട്ടികളിലെ മുതിർന്ന നേതാക്കളാണ് യോഗിയുടെ തട്ടകത്തിലേക്ക് ചേക്കേറുന്നത്. കോൺഗ്രസ്സിന്റേയും സമാജ് വാദി പാർട്ടിയുടേയും മുൻ എം.എൽ.എ മാരാണ് സ്വന്തം പാർട്ടിവിട്ട് ബി.ജെ.പിയിലേക്ക് എത്തുന്നത്.
ബേഹത് നിയോജകമണ്ഡലത്തിലെ കോൺഗ്രസ്സ് എം.എൽ.എ നരേഷ് സയ്‌നി, ഫിറോസാബാദിലെ സിർസാഗഞ്ജ് എം.എൽ.എ ഹരി ഓം യാദവ്, മുൻ സമാജ് വാദി പാർട്ടി എം.എൽ.എ ഡോ. ധരംപാൽ സിംഗ് എന്നിവരാണ് ഇന്ന് ബി.ജെ.പിയിൽ ചേർന്നിരിക്കുന്നത്.
ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴു ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് ആരംഭിക്കും. 14,20,23,27 മാർച്ച് 3,7 എന്നീ ദിവസങ്ങളിലാണ് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.
2017ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയാണ് ബി.ജെ.പി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയത്. 39.67 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. സമാജ് വാദി പാർട്ടിക്ക് 47 സീറ്റും ബഹുജൻ സമാജ് പാർട്ടിക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. കോൺഗ്രസ്സ് 7 സീറ്റുകൾ മാത്രം നേടി നാണംകെട്ടു.
Comments