ന്യൂഡൽഹി: രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കൊറോണ കേസുകൾ കുറയുകയാണെങ്കിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് ഡൽഹി സർക്കാർ. രാജ്യതലസ്ഥാനത്ത് ഏകദേശം 25,000ത്തോളം കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഡൽഹി ആരോഗ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം.
കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ തോത് പരിശോധിക്കുമ്പോൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വൈറസ് വ്യാപനം കുറയാനുള്ള സാധ്യതയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഒരിടവേളയ്‌ക്ക് ശേഷം കൊറോണ വ്യാപനമുണ്ടായ മുംബൈ എന്ന നഗരത്തെ താരതമ്യപ്പെടുത്തിയായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. മുംബൈയിൽ കൊറോണ വ്യാപനം വർദ്ധിച്ചതിന് പിന്നാലെ ഇപ്പോൾ കേസുകൾ കുറഞ്ഞുവരുന്ന രീതിയാണ് കാണുന്നത്. സമാനമായി ഡൽഹിയിലും വൈറസ് വ്യാപനം കുറയുമെന്ന് സത്യേന്ദർ ജെയിൻ പറഞ്ഞു.
ചൊവ്വാഴ്ച 21,259 പേർക്കാണ് ഡൽഹിയിൽ കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ മെയ് 1 മുതലുള്ള കണക്ക് പ്രകാരം ഏറ്റവും ഉയർന്ന പ്രതിദിന കേസാണിത്. ബുധനാഴ്ച 25,000 പേർക്കെങ്കിലും രോഗം റിപ്പോർട്ട് ചെയ്‌തേക്കാമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. 25.65 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
Comments