കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പോലീസ് പരിശോധന പൂർത്തിയായി. വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തു. ഏഴ് മണിക്കൂർ നേരമാണ് ദിലീപിന്റെ വീട്ടിലും, സ്ഥാപനങ്ങളിലും പരിശോധന നടന്നത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നിർണായക നീക്കങ്ങൾ. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടു, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി തുടങ്ങിയ വിവരങ്ങളാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഇത് സത്യമാണോ എന്ന് പരിശോധിക്കുകയാണ് പരിശോധനയുടെ പ്രധാന ഉദ്ദേശം.
പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകളും, മൊബൈൽ ഫോണുകളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. നടിയുടെ ദൃശ്യങ്ങൾ ഫോണിലോ ഹാർഡ് ഡിസ്കിലോ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസുമായി ബന്ധപ്പെട്ട് പരിശോധന ആരംഭിച്ചത്. ദിലീപിന്റെ ആലുവയിലെ വീടിന് പുറമേ സഹോദരൻ അനൂപിന്റെ വീട്ടിലും പരിശോധന നടന്നിരുന്നു. ദിലീപിന്റെയും അനൂപിന്റെയും നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന.
Comments