കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിധി 11 മണിയോടെ. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയ്‌ക്ക് സമീപം വൻ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ ഉയർത്തി. ബോംബ്, ഡോഗ് സ്‌ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തി. കുറുവിലങ്ങാട് മഠത്തിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
105 ദിവസത്തെ രഹസ്യ വിചാരണയ്‌ക്കൊടുവിലാണ് വിധി വരുന്നത്. ഇതിനിടെ കേസ് അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ചേംബറിൽ പ്രവേശിച്ചു. ഫ്രാങ്കോ മുളയ്‌ക്കലും കോടതിയിലെത്തിയിട്ടുണ്ട്. പിൻവാതിലിലൂടെയാണ് ഫ്രാങ്കോ മുളയ്‌ക്കൽ കോടതിയിലെത്തിയത്.
2019 നവംബർ 30ന് വിചാരണ ആരംഭിച്ച കേസിൽ 83 സാക്ഷികളിൽ 39 പേരെ ഇതുവരെ വിസ്തരിച്ചു. കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്.
വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാല് മാസത്തോളം വിശദമായ അന്വേഷണം നടത്തി ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, അന്യായമായി തടവിൽ വെയ്‌ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.
Comments