കൊൽക്കത്ത: ബംഗാളിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. ബംഗാളിൽ ജയ്പായ്ഗുഡി ജില്ലയിൽ ന്യൂ ദൊമോഹണിയ്‌ക്ക് സമീപം ഇന്നലെയാണ് ട്രെയിൻ പാളം തെറ്റി മറിഞ്ഞത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. പ്രാഥമിക അന്വേഷണത്തിൽ ട്രെയിനിന്റെ എഞ്ചിനിലുണ്ടായ ചെറിയ തകരാറാണ് അപകടകാരണമെന്ന് സ്ഥലം സന്ദർശിച്ച ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
1200ഓളം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഗുവാഹത്തി-ബിക്കാനിർ എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. എല്ലാ വിവരങ്ങളും പ്രധാനമന്ത്രിയെ അറിയിക്കുന്നുണ്ടെന്നും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അശ്വിനി വൈഷ്ണവ്. ഇന്ന് രാവിലെയാണ് അദ്ദേഹം സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും രക്ഷാ ദൗത്യത്തിനാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. ഇവയിൽ അഞ്ചെണ്ണം മറിയുകയും ചെയ്തു.
ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് ജനാലകൾ പൊളിച്ചുമാറ്റിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ജൽപായ്ഗുഡി ജില്ലാ ആശുപത്രിയിലും മൊയ്നോഗുരി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പത്ത് പേരെ സിലിഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
Comments