കൊച്ചി:പി.ടി തോമസ് എം എൽ എ യുടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ച വകയിൽ തൃക്കാക്കര നഗരസഭ വൻ തുക അനധികൃതമായി ചെലവഴിച്ചതായി പ്രതിപക്ഷ ആരോപണം. പി.ടി തോമസിന്റെ ആഗ്രഹത്തിന് വിപരീതമായി ഒന്നേകാൽ ലക്ഷം രൂപയുടെ പുഷ്പങ്ങൾ വാങ്ങിയതായാണ് കണക്ക്. കണക്കുകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ പി.ടി തോമസ് എം.എൽ.എ യുടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ച വകയിൽ പുഷ്പങ്ങൾക്ക് മാത്രം ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം രൂപ ചിലവായെന്നാണ് നഗരസഭ ബിൽ നൽകിയിരിക്കുന്നത്.
തന്റെ മൃതശരീരത്തിൽ പുഷ്പങ്ങൾ അർപ്പിക്കരുതെന്ന പി.ടിയുടെ ‘ആഗ്രഹത്തിന് വിപരീതമായാണ് തൃക്കാക്കര നഗരസഭ അനധികൃതമായി തുക ചെലവഴിച്ചതെന്നാണ് ആരോപണം. പുഷ്‌പം വാങ്ങാൻ കൗൺസിലിന്റെ അനുമതി ഇല്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.പുഷ്പം വാങ്ങലിൽ അഴിമതി നടന്നിട്ടുണ്ടെന്നും പരിശോധന വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
അതേ സമയം ആരോപണത്തോട് പ്രതികരിക്കാൻ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ തയ്യാറായില്ല.
Comments