ന്യൂഡൽഹി : ജനറൽ ബിപിൻ റാവത്തുൾപ്പെടെ സൈനികോദ്യോഗസ്ഥർ വീരമൃത്യു വരിച്ച ഹെലികോപ്ടർ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. സംയുക്ത സൈനിക അന്വേഷണ സംഘമാണ് ആദ്യ റിപ്പോർട്ട് സമർപ്പിച്ചത്. ഹെലികോപ്ടറിന്റെ സാങ്കേതിക തകരാറല്ല അപകടത്തിനു കാരണമായതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
അപകടത്തിനു പിന്നിൽ അട്ടിമറിയും നടന്നിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പൈലറ്റിന്റെയോ മറ്റ് ഹെലികോപ്ടർ ഉദ്യോഗസ്ഥരുടേയോ ശ്രദ്ധക്കുറവും ഉണ്ടായിട്ടില്ല. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ വ്യതിയാനമാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനം കാരണം മേഘങ്ങൾക്കുള്ളിലേക്ക് പെട്ടെന്ന് ഹെലികോപ്ടർ ഇടിച്ചു കയറുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥയുടെ പെട്ടെന്നുണ്ടായ മാറ്റം പൈലറ്റിന് പ്രദേശത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമായി എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഫ്ലൈറ്റ് ഡാറ്റ റിക്കോഡറും കോക്ക്പിറ്റ് വോയ്സ് റിക്കോഡറും പരിശോധിച്ചതിനൊപ്പം ദൃക്സാക്ഷികളെ ചോദ്യം ചെയ്തതിനു ശേഷമാണ് അന്വേഷണ സംഘം നിഗമനത്തിലെത്തിയിരിക്കുന്നത്. റിപ്പോർട്ടിനൊപ്പം ചില നിർദ്ദേശങ്ങളും സംയുക്ത അന്വേഷണ സംഘം മുന്നോട്ടു വെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ വർഷം ഡിസംബർ എട്ടിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടം നടന്നത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഒപ്പമുണ്ടായിരുന്ന 12 സൈനിക ഉദ്യോഗസ്ഥരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Comments