ചണ്ഡിഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിയുടെ ദളിത് മുഖമായി അറിയപ്പെട്ടിരുന്ന നേതാവും മുൻ മന്ത്രിയുമായ ജോഗിന്ദർ സിംഗ് മൻ പാർട്ടി വിട്ടു. പഞ്ചാബ് അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും അദ്ദേഹം രാജിവെച്ചു. അൻപത് വർഷത്തോളം നീണ്ട കോൺഗ്രസ് ബന്ധമാണ് അദ്ദേഹം ഉപേക്ഷിച്ചത്.
ഭഗ് വാരയിൽ നിന്നും മൂന്ന് തവണ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ജോഗിന്ദർ സിംഗ്. ക്യാബിനറ്റ് പദവിയോടെയാണ് അദ്ദേഹം പഞ്ചാബ് അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം വഹിച്ചുവന്നത്. പാർട്ടി നേതാക്കൾ പ്രതികളായ സ്‌കോളർഷിപ്പ് അഴിമതിയിൽ മനംനൊന്താണ് താൻ പാർട്ടി വിടുന്നതെന്ന് അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച വികാരനിർഭരമായ കത്തിൽ പറഞ്ഞു.
താൻ മരിക്കുമ്പോൾ കോൺഗ്രസിന്റെ ത്രിവർണ പതാക പുതപ്പിക്കണമെന്ന സ്വപ്‌നം പോലും ഉപേക്ഷിച്ചാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അഴിമതിയിൽ കോൺഗ്രസ് പങ്കാളികളാണെന്ന് വ്യക്തമായതോടെ ഇവിടെ നിൽക്കാൻ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും ജോഗിന്ദർ സിംഗ് മൻ കത്തിൽ പറഞ്ഞു.
ജോഗിന്ദർ ആം ആദ്മി പാർട്ടിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും വരും ദിവസങ്ങളിൽ എഎപിയിൽ ചേർന്നേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽ പെട്ട ആയിരക്കണക്കിന് കുട്ടികളുടെ കരിയറാണ് അഴിമതിയിലൂടെ തുലച്ചുകളഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കുറ്റക്കാരെ ശിക്ഷിക്കാതെ അവരെ സംരക്ഷിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്ന് അടുത്തിടെ നടന്ന മന്ത്രിസഭാ പുനസംഘടന പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
സ്വന്തം മണ്ഡലമായ ഭഗ് വാരയ്‌ക്ക് ജില്ലാ പദവി നൽകണമെന്ന ജോഗിന്ദറിന്റെ അഭിപ്രായവും കോൺഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നില്ല. അമരീന്ദർ സർക്കാരിനോടും ചരൺജീത് സിംഗ് ഛന്നി സർക്കാരിനോടും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
അഞ്ച് ദശാബ്ദങ്ങളായി ഏറെ ത്യാഗം സഹിച്ചാണ് കോൺഗ്രസിൽ പ്രവർത്തിച്ചത്. ആ ആത്മാർത്ഥത ദൗർബല്യമായിട്ടാണ് പാർട്ടി കാണുന്നതെന്നും ജോഗിന്ദർ സിംഗ് കുറ്റപ്പെടുത്തി.
Comments