കൊച്ചി: ബിഷപ്പ് ഫ്രാങ്കോ കേസിൽ കന്യാസ്ത്രീയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് കോടതി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിയിലാണ് കോടതി ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. മൊഴികളിൽ വൈരുദ്ധ്യമുണ്ട്. 21 ഇടത്ത് സ്ഥിരതയില്ല. ഇത് മുഖവിലക്കെടുക്കാൻ കഴിയില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരി തയ്യാറായെന്നും ലൈംഗിക പീഡനത്തിന് തയ്യാറാകാത്തതിനാൽ ബിഷപ്പ് പ്രതികാര നടപടി സ്വീകരിച്ചെന്ന് പറഞ്ഞ കന്യാസ്ത്രീ കോടതിയിലെത്തിയപ്പോൾ 13 തവണ ബിഷപ്പ് മാനഭംഗപ്പെടുത്തിയെന്ന് മൊഴിമാറ്റിയെന്നും വിധിയിൽ പറയുന്നു. ഇരയുടെ മൊഴിയിൽ വസ്തുതകൾ പെരുപ്പിച്ചു കാട്ടിയെന്നും പരാമർശമുണ്ട്. ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് വിധി പ്രസ്താവത്തിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത്.
സാക്ഷിമൊഴികൾക്കപ്പുറം ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ഫ്രങ്കോയ്‌ക്കെതിരായ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്നും വിധി പകർപ്പിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥിരതയില്ലാത്ത മൊഴികൾ ഏത് സാഹചര്യത്തിലാണെന്ന് ബോധിപ്പിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിയിൽ പറയുന്നു.
മഠത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവും കേസിലേക്ക് നയിച്ചുവെന്ന് 287 പേജുള്ള വിധിയിൽ പറയുന്നു. കുറുവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീ നൽകിയ പരാതിയിൽ കുറുവിലങ്ങാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
പാല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ തുടങ്ങിയതെങ്കിലും പിന്നീട് കോട്ടയത്തെ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
Comments