തിരുവനന്തപുരം: കുട്ടികളിൽ കൊറോണ വ്യാപനം രൂക്ഷമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഈ മാസം 21 മുതൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒൻപത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളാകും. കുട്ടികളുടെ കാര്യത്തിൽ റിസ്‌ക് എടുക്കാനില്ല. എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾക്ക് മാറ്റമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
10, 11, 12 ക്ലാസുകളിലെ അദ്ധ്യയനം സ്‌കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊറോണ മാർഗ്ഗരേഖാ നിർദ്ദേശങ്ങൾ പരിഷ്‌കരിക്കും. ഇക്കാര്യം സംബന്ധിച്ച് തിങ്കളാഴ്‌ച്ച ഉന്നതതല യോഗം ചേരുമെന്നും ശിവൻകുട്ടി അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ പുനഃക്രമീകരിക്കും. എസ്എസ്എൽസി പാഠഭാഗങ്ങൾ ഫെബ്രുവരി ആദ്യം പൂർത്തിയാക്കും. സ്‌കൂളുകൾ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ചില വിദഗ്ധർ പറയുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വദ്യാർത്ഥികൾക്ക് കൊറോണ, ഒമിക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായാണ് ക്ലാസുകൾ ഓൺലൈനാക്കുന്നത്. വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ പുതിയ ടൈംടേബിൾ അനുസരിച്ച് നടത്തും. വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്‌കൂളുകൾ അടക്കുന്നതിനെക്കാൾ നല്ലത് അവർക്ക് രോഗം വരാതെ നോക്കുകയാണ്. വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ പകുതിയോളം പൂർത്തിയായെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
Comments