ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊറോണ വൈറസിന്റെ വ്യാപനം അതിന്റെ കൊടുമുടിയിൽ എത്തിയതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ദിവസേന 24,000ത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്ന ഡൽഹിയിൽ കൊറോണ വൈറസ് അതിരൂക്ഷമായി വ്യാപിച്ചുവെന്നാണ് വിലയിരുത്തൽ. ഒമിക്രോൺ വകഭേദത്തിന്റെ സാമൂഹിക വ്യാപനം ആരംഭിച്ചുവെന്ന സൂചനയും ഡൽഹി സർക്കാർ നേരത്തെ പുറത്തുവിട്ടിരുന്നു.
നിലവിൽ 30.64 ശതമാനം പോസിറ്റിവിറ്റി നിരക്കിലെത്തിയ സാഹചര്യത്തിലാണ് കൊവിഡ് വ്യാപനം അതിന്റെ മൂർദ്ധന്യാവസ്ഥലയിലാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പ്രതികരിച്ചത്. അതേസമയം രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം മൂന്നാം തരംഗത്തിന്റെ പാരമ്യത്തിലെത്തിയതിനാൽ ഇനി കുറയാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സത്യേന്ദർ ജെയിൻ സൂചിപ്പിച്ചു. ഇന്ന് മുതൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമെന്ന സൂചനയും ആരോഗ്യമന്ത്രി നൽകുന്നു.
അതേസമയം കൊറോണ രോഗികൾക്കായി മാറ്റിവെച്ച ആശുപത്രി കിടക്കകൾ ഇപ്പോഴും ശേഷിക്കുകയാണ്. 85% ആശുപത്രി കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അതിനാൽ ആശുപത്രികളിൽ പ്രതിസന്ധികൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാൾ 4,000 രോഗികൾ ഇന്ന് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിലവിൽ ഡൽഹിയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി തുടരുകയാണ്. കഴിഞ്ഞ ആറ് ദിവസമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച 24,000ത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്തു. മാർക്കറ്റുകളിൽ അവശ്യവസ്തുക്കളുടെ കടകൾ ഒഴികെയുള്ളവ തുറക്കരുതെന്നാണ് നിർദേശം. ഞായറാഴ്ച വരെ മാളുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് രാജ്യതലസ്ഥാനം.
Comments