രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുകയാണ്. വൈറസ് വ്യാപനം ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളവും. പ്രതിദിനം മൂവായിരം രോഗികൾ റിപ്പോർട്ട് ചെയ്തിരുന്ന സാഹചര്യത്തിൽ നിന്നും ഇപ്പോൾ 17,000 കൊറോണ രോഗികൾ ദിവസേന സ്ഥിരീകരിക്കുന്ന സംസ്ഥാനമായി മാറികഴിഞ്ഞു കേരളം. 26 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലൂടെ കടന്നുപോകുകയെന്നത് തീർത്തും അപകടം തന്നെ.
ഈ അവസരത്തിൽ കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക മാത്രമാണ് വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള പോംവഴി. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും ചേർന്ന് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുമുണ്ട്. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും അമ്പത് പേർ മാത്രം പങ്കെടുക്കാവൂ എന്ന് തുടങ്ങി നിരവധി നിർദേശങ്ങൾ. എന്നാൽ നിയന്ത്രണങ്ങൾ ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം ബാധകമല്ലാത്ത കാഴ്ചയ്‌ക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാളികൾ സാക്ഷിയായിരുന്നത്.
സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിര ഒരേസമയം പ്രോട്ടോക്കോൾ ലംഘനവും സ്വന്തം രക്തസാക്ഷിയുടെ സംസ്‌കാരത്തെ അപമാനിക്കുന്നതുമായിരുന്നു. ഇന്ന് കൊല്ലത്ത് ജനകീയ കൂട്ടായ്മയുടെ ഭാഗമായി സിപിഎം പ്രവർത്തകർ ഒത്തുകൂടിയപ്പോൾ സഖാവ് ചിന്ത ജേറോമിനോടൊപ്പം പ്രവർത്തകർ ഭക്ഷണം കഴിക്കുന്ന ചിത്രവും ഇതേ പ്രോട്ടോകോൾ ലംഘനമാണ് ചൂണ്ടിക്കാട്ടുന്നത്.
കൊറോണ സാഹചര്യത്തിൽ, വീടുകളിൽ കുടുംബാംഗങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. അപ്പോഴാണ് സഖാക്കൾ പൊതുപരിപാടി നടത്തി ഒരു പൊതിച്ചോറിൽ അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നത്. ഇവിടെ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. ഇവർക്കൊന്നും കൊറോണ നിയന്ത്രണങ്ങൾ ബാധകമല്ലേ എന്ന ചോദ്യം. നിയന്ത്രണങ്ങളും പ്രോട്ടോകോളുകളും കാറ്റിൽ പറത്തി ഇത്തരക്കാർ കൊറോണ വാഹകരാകുമ്പോഴും വ്യാപനത്തിന്റെ ഉത്തരവാദിത്വം അടിച്ചേൽപ്പിക്കാൻ പാവം പ്രവാസികളുണ്ടല്ലോ എന്നാണ് സോഷ്യൽ മീഡിയയും ഉന്നയിക്കുന്നത്.
Comments