കോഴിക്കോട്: വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതി ദേവിയുമായി കൂടിക്കാഴ്‌ച്ച നടത്തി ഡബ്ല്യൂസിസി. നടിമാരായ പാർവ്വതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദിദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ എന്നിവരാണ് കൂടിക്കാഴ്‌ച്ച നടത്തിയത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യൂസിസിയുടെ ആവശ്യം.
സിനിമ മേഖലയിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയും അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഡബ്ല്യൂസിസി അംഗങ്ങൾ പങ്കുവെച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് സംബന്ധിച്ച ചോദ്യത്തിന് അത് കമ്മീഷൻ അല്ല കമ്മിറ്റി ആണെന്നും ഇക്കാര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ സർക്കാരിന് നൽകുമെന്നും സതീദേവി വിശദീകരിച്ചു.
ഇനി സമയമില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾക്കായി മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്നും ഡബ്ല്യൂസിസി അംഗങ്ങൾ പറഞ്ഞു. കമ്മീഷൻ അല്ല കമ്മിറ്റി ആണെന്ന് തങ്ങൾ ഇപ്പോഴാണ് അറിഞ്ഞത്. അതിനെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കേണ്ടിയതായുണ്ട്. പഠന റിപ്പോർട്ട് പബ്ലിക് ഡോക്യുമെന്റ് ആക്കണമെന്നാണ് ആഗ്രഹം. നടിയ്‌ക്കുണ്ടായത് പോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിനാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഡബ്ല്യു സി സി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെയായിരുന്നു ഇത്. ജസ്റ്റിസ് ഹേമയ്‌ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Comments