ഭോപ്പാൽ : ചൈനീസ് പട്ടം നൂൽ വിൽക്കുന്ന അനധികൃത കടകൾ പൊളിച്ചുനീക്കി മദ്ധ്യപ്രദേശ് സർക്കാർ . ശനിയാഴ്ച ഉജ്ജയിനിൽ 20 കാരിയായ യുവതി കണ്ണാടി തുണ്ട് പതിച്ച ചൈനീസ് പട്ടം കഴുത്തിൽ കുരുങ്ങി മരണപ്പെട്ടിരുന്നു . ഇതിനു പിന്നാലെയാണ് നടപടി . സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുൾ ജബ്ബാർ, റിതിക് ജാദവ്, വിജയ് ഭാവ്സർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വാർത്ത പുറത്ത് വന്നതിനു പിന്നാലെ ഇടതു-ലിബറലുകൾ മുസ്ലീം ഇരവാദവുമായി രംഗത്തെത്തി. മുസ്ലീമായതിനാൽ മാത്രമാണ് കടയുടമയ്ക്കെതിരെ മദ്ധ്യപ്രദേശ് പോലീസ് നടപടിയെടുത്തതെന്നാണ് ഇവരുടെ വാദം . നടപടികൾ തികച്ചും വർഗീയമാണെന്നും അവർ ആരോപിച്ചു.
ഒരു മുസ്ലീമിനെ കൂടാതെ രണ്ട് ഹിന്ദു കടയുടമകൾക്കെതിരെയും നടപടിയെടുത്തുവെന്നത് ബോധപൂർവ്വം മറച്ച് വച്ചാണ് ഈ വ്യാജപ്രചാരണം. ജാമിയ ടൈംസ് പത്രപ്രവർത്തകൻ അഹമ്മദ് ഖബീറാണ് തന്റെ ട്വീറ്റിലൂടെ പരിഹാസ്യമായ അവകാശവാദം ഉന്നയിച്ചത്. “ ഉജ്ജയിനിൽ, വിദ്യാർത്ഥിയുടെ മരണശേഷം, പോലീസും മുനിസിപ്പൽ സംഘവും അബ്ദുൾ ജബ്ബാറിന്റെ വീട്ടിലേയ്ക്ക് ജെസിബി ഓടിച്ചു കയറ്റി . അദ്ദേഹം പട്ടം നൂൽ വിൽക്കുന്ന കടയുടമയായിരുന്നു, ഇതാണ് ശിവരാജ് സർക്കാരിന്റെ കീഴിലുള്ള നീതി.“ ഇത്തരത്തിലാണ് ട്വീറ്റ് . എന്നാൽ അബ്ദുൾ ജബ്ബാറിന്റെ പേര് പരാമർശിക്കുന്ന ട്വീറ്റിൽ മറ്റ് പ്രതികളുടെ പേരുകൾ പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ശിവരാജ് സിംഗ് ചൗഹാന്റെ ഭരണകൂടം സംസ്ഥാനത്തെ മുസ്ലീങ്ങൾക്കെതിരെ ശത്രുത പുലർത്തുന്നുവെന്ന് സൂചിപ്പിക്കുന്ന രീതിയിലാണ് ഇത്തരം പ്രചാരണങ്ങൾ. യുവതിയുടെ മരണത്തെത്തുടർന്ന്, എല്ലാ ജില്ലകളിലും ചൈനീസ് പട്ടം നൂൽ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിർദ്ദേശം നൽകിയിരുന്നു.
മകരസംക്രാന്തിക്ക് മുന്നോടിയായി ചൈനീസ് പട്ടം നൂൽ നിർമ്മാണവും വിൽപ്പനയും ഉപയോഗവും മദ്ധ്യപ്രദേശ് സർക്കാർ നിരോധിച്ചിരുന്നു.
Comments