കൊച്ചി : തെറ്റ് ചെയ്താൽ സംരക്ഷിക്കപ്പെടുമെന്ന ചിന്ത പരോക്ഷമായി പോലും പോലീസുകാർക്ക് ഉണ്ടാകരുതെന്ന് ഹൈക്കോടതി. വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ കണ്ടെത്തി നൽകാൻ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. പോലീസുകാർ ചെയ്യുന്ന തെറ്റുകൾക്ക് കടുത്ത നടപടികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. തെറ്റ് ചെയ്താൽ സംരക്ഷിക്കപ്പെടുമെന്ന ചിന്ത ഉണ്ടാകരുതെന്ന് വാക്കാൽ അഭിപ്രായപ്പെട്ട അദ്ദേഹം അങ്ങനെയുണ്ടായാൽ സമാധാനപാലനവും നിയമനടത്തിപ്പും മിഥ്യാധാരണയായി മാറുമെന്നും പറഞ്ഞു.പോലീസിനെ സത്യസന്ധതയും സംസ്കാരസമ്പന്നവും ഉത്തരവാദിത്തവുമുള്ള സേനയാക്കുകയാണ് കോടതിയുടെ ലക്ഷ്യം. ചുരുക്കം ചില ഉദ്യോഗസ്ഥർ കാണിക്കുന്ന തെറ്റുകൾക്കെതിരെ മാതൃകാപരമായ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
പെൺമക്കളെ കണ്ടുപിടിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ വിജിലൻസ് ഡയറക്ടറെ സ്വമേധയാ കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൈക്കൂലി ആവശ്യപ്പെട്ടതുൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ വിജിലൻസ് പരിശോധിക്കണം. അടുത്തമാസം പതിനൊന്നിന് മുമ്പ് കോടതിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറണം. പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായതായി വിജിലൻസിന് ബോധ്യപ്പെട്ടാൽ കോടതിക്ക് റിപ്പോർട്ട് നൽകും മുൻപേ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
Comments