ഇസ്ലാമാബാദ്: കൊറോണ വിഷയത്തിൽ ചൈനയെ കളിയാക്കി പാകിസ്താൻ. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗിന് കൊറോണ ഭയമാണെന്നും കൊറോണ വന്ന ശേഷം സ്വന്തം നാട്ടിൽ നിന്ന് പുറത്തേക്ക് യാത്രചെയ്യാൻ ധൈര്യം കാണിക്കുന്നില്ലല്ലോ എന്ന് പറഞ്ഞാണ് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി കളിയാക്കിയത്. സ്വന്തം നാട്ടിലെ മെഡിക്കൽ വിദ്യാർത്ഥിയുമായി സംസാരിക്കുമ്പോഴാണ് ഖുറേഷിയുടെ പരിഹാസം. ഖുറേഷിയുടെ സംഭാഷണം വീഡിയോ ക്യാമറയിൽ പതിഞ്ഞതോടെയാണ് ഖുറേഷിക്ക് വിനയായത്. എന്തിനും ഏതിനും ചൈനയെ ആശ്രയിക്കുന്ന പാകിസ്താന് ഇത്തരം പ്രസ്താവനകൾ തിരിച്ചടിയാകുമെന്നാണ് സൂചന.
ചൈനീസ് പ്രസിഡന്റ് 24 മാസമായി സ്വന്തം നാട്ടിൽ നിന്ന് പുറത്തുകടന്നിട്ടില്ലെന്ന് നിങ്ങൾ ഓർക്കണം. പാകിസ്താനിലെ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ട്. ചൈനയിലെ അവസ്ഥയിൽ ആശങ്കയുണ്ടെന്നും ഖുറേഷി കൂട്ടിച്ചേർത്തു. 28,000 വിദ്യാർത്ഥികളാണ് ചൈനയിൽ പഠനം നടത്തുന്നതെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.
ചൈനയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന ആവശ്യവുമായിട്ടാണ് വിദ്യാർ ത്ഥികൾ ഖുറേഷി നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചത്. ഉടനെ തിരികെ പോകാൻ സാധിച്ചില്ലെങ്കിൽ പഠനം മുടങ്ങുമെന്നും മുടക്കിയ തുക നഷ്ടമാ കുമെന്നാണ് പരാതി. വിദ്യാർത്ഥികളെ കൊറോണ വ്യാപിച്ചതോടെ ചൈനയിലേക്ക് പോകാൻ അനുവാദം നൽകിയിട്ടില്ല. ചൈനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിവന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് തിരികെ പഠനത്തിന് പോകാൻ അനുവാദമില്ലാതെ കുടുങ്ങിയത്.
Comments