ആഗ്ര: ഉത്തർപ്രദേശിൽ 94-ാം തവണയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന 74കാരനായ വയോധികനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തീർത്തും വ്യത്യസ്തമായ ലക്ഷ്യത്തോടെ ഓരോ തെരഞ്ഞെടുപ്പിനെയും അഭിമുഖീകരിക്കുന്ന ഈ വൃദ്ധന്റെ പേര് ഹസനുരം അംബേദ്കരി എന്നാണ്. തോൽക്കുമെന്ന് ഉറപ്പായിട്ടും വീണ്ടും വീണ്ടും മത്സരിക്കുന്ന അംബേദ്കരിയുടെ പ്രതിഷേധത്തിന് പിന്നിൽ ഒരു കഥയുണ്ട്.
ഒരു കർഷകനാണ് അംബേദ്കരി. സ്‌കൂൾ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഇദ്ദേഹത്തിന് ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകൾ വായിക്കാനും എഴുതാനും അറിയാം. പിന്നാക്ക-ന്യൂനപക്ഷ ഫെഡറേഷനിലെ അംഗം കൂടിയാണ് അംബേദ്കരി.
ഡോ. ഭീം റാവൂ അബേദ്കറുടെ വലിയ ആരാധകനായ ഇദ്ദേഹം 1985 മുതൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ആരംഭിച്ചതാണ്. ലോകസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ നിരവധി തവണ മത്സരിച്ച അംബേദ്കരി 1988ൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനായും നോമിനേഷൻ സമർപ്പിച്ചിട്ടുണ്ട്. അത് തിരസ്‌കരിക്കപ്പെട്ടിരുന്നു.
2019ൽ ആഗ്ര, ഫത്തേപൂർ സിക്രി സീറ്റുകളിൽ നിന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിലും അംബേദ്കരി മത്സരിച്ചിട്ടുണ്ട്. 1989ൽ നടന്ന ലോക്‌സഭ വോട്ടെടുപ്പിലാണ് ഇദ്ദേഹം ഏറ്റവുമധികം വോട്ടുകൾ നേടിയിട്ടുള്ളത്. ഫത്തേപൂരിൽ നിന്ന് 36,000 വോട്ടുകൾ കരസ്ഥമാക്കി. ‘ ഞാൻ തോൽക്കാൻ വേണ്ടി കൂടിയാണ് മത്സരിക്കുന്നത്. 100 തവണ മത്സരിച്ച് തോറ്റുവെന്ന റെക്കോർഡ് എനിക്ക് കരസ്ഥമാക്കണം. ‘ അംബേദ്കരി പറയുന്നു.
ഒരു കാലത്ത് അംബേദ്കരി ബിഎസ്പിയിൽ ചേർന്നിരുന്നു. യുപിയിൽ ബിഎസ്പിയെ ഉയർത്തി കൊണ്ടുവരുന്നതിന് അഹോരാത്രം പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒടുവിൽ 1985 ആയപ്പോൾ പാർട്ടിയുടെ ടിക്കറ്റ് അംബേദ്കരി ആവശ്യപ്പെട്ടു. എന്നാൽ താൻ മത്സരിക്കാൻ നിൽക്കുകയാണെങ്കിൽ തന്റെ ഭാര്യ പോലും തനിക്ക് വോട്ട് ചെയ്യില്ലെന്ന് ബിഎസ്പി നേതാക്കൾ പരിഹസിച്ചു. ഇത് അംബേദ്കരിയെ വളരെയധികം വേദനിപ്പിച്ചു. അതോടെ എല്ലാ തെരഞ്ഞെടുപ്പിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി നിന്ന് മത്സരിക്കാൻ അംബേദ്കരി തീരുമാനിക്കുകയായിരുന്നു.
Comments