മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് ഗൃഹനാഥനെ ആക്രമിച്ചത് 200 കിലോ തൂക്കം വരുന്ന കാട്ടുപന്നി. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് മൂലമറ്റം ഈസ്റ്റ് പുറംചിറയിൽ 72 കാരനായ ജോസിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പറമ്പിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു പൊടുന്നനെയുളള ആക്രമണം.
പരിക്കേറ്റ ജോസിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടു. ഈ മേഖലയിൽ സ്ഥിരമായി കാട്ടുപന്നികൾ ആക്രമണം നടത്താറുണ്ടെന്നും ഇത് അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മൂലമറ്റം ഈസ്റ്റ് ലൂർദ്ദ് മൗണ്ട് പളളിക്ക് സമീപം വെച്ചായിരുന്നു ഭീമൻ പന്നിയുടെ ആക്രമണം. ഇവിടുത്തെ കൃഷിയിടങ്ങളിൽ രാവിലെ പോലും പന്നികൾ എത്താറുണ്ടെന്നും മനുഷ്യജീവന് ഇത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. റബ്ബർ ടാപ്പിങിന് ഇറങ്ങുന്നവർ പലപ്പോഴും മരത്തിൽ കയറിയും മറ്റുമാണ് പന്നികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടുന്നത്.
Comments