പാലക്കാട്: അട്ടപ്പാടിയിൽ 2017 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരോ ലക്ഷം രൂപ നൽകണമെന്നാണ് കമ്മീഷൻ നൽകുന്ന നിർദേശം.
25 മാസത്തിനിടെ 23 കുഞ്ഞുങ്ങൾ മരിച്ചെന്നാണ് റിപ്പോർട്ട്. 2017 ജൂലൈ മുതൽ 2019 ഓഗസ്റ്റ് വരെയാണ് ഇത്രയും കുട്ടികൾ മരിച്ചത്. പാലക്കാട് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്. അതേസമയം നവജാത ശിശുക്കളുടെ മരണത്തിന് വിവിധങ്ങളായ കാരണങ്ങളുണ്ടെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഈ വർഷത്തെ ആദ്യത്തെ ശിശുമരണം അട്ടപ്പാടിയിലെ പുതൂർ നടുമുള്ളി ഊരിലാണ് സംഭവിച്ചത്. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിന് വളർച്ചക്കുറവ് ഉണ്ടായിരുന്നു. ജനുവരി പത്തിനായിരുന്നു കുട്ടി മരിച്ചത്.














