ചണ്ഡീഗഡ് : പഞ്ചാബിലെ മുൻ ഡിജിപിയും പഞ്ചാബ് കോൺഗ്‌സ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിന്റെ മുഖ്യ ഉപദേഷ്ടാവുമായ മുഹമ്മദ് മുസ്തഫയ്‌ക്കെതിരെ എഫ്‌ഐആർ. മലേർകോൾട്ടയിൽ നടന്ന പൊതുയോഗത്തിൽ മതസ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് സമുദായങ്ങളും രാഷ്‌ട്രീയ പാർട്ടികളും തമ്മിൽ വർഗീയ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ വിവാദ പരാമർശം നടത്തിയത് എന്നും പോലീസ് പറയുന്നു.
പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും മലേർകോൾട്ടയിൽ നിന്നുളള സ്ഥാനാർത്ഥിയുമായ റസിയ സുൽത്താനയുടെ ഭർത്താവ് കൂടിയാണ് മുസ്തഫ. ‘അള്ളാഹുവാണേ താൻ അവരെ യോഗം നടത്താൻ അനുവദിക്കില്ലെന്നാണ് ഇയാൾ പൊതുയോഗത്തിൽ പറഞ്ഞത്. ഞാൻ സമുദായത്തിന് വേണ്ടി പോരാടുന്ന ആളാണ്. ആർഎസ്എസുകാരെ പോലെ വീടുകളിൽ ഭയന്നിരിക്കുന്നയാളല്ല. എന്തെങ്കിലും ചെയ്താൽ അവരെ വീടുകളിലെത്തി അടിച്ചൊതുക്കുമെന്നും ഇയാൾ പറയുന്നുണ്ട്.’ മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിൽ വെച്ചാണ് മുസ്തഫ വിവാദ പരാമർശം നടത്തിയത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
തുടർന്ന് മുസ്തഫയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇതിന് മറുപടി നൽകണമെന്നാണ് ബിജെപി ജനറൽ സെക്രട്ടറി തരൺ ചഗ്ഗ് പറഞ്ഞത്. പഞ്ചാബ് ലോക് കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗും മുസ്തഫയെ ജയിലിൽ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ താൻ ഹിന്ദു-മുസ്ലീംവിരുദ്ധത പ്രചരിപ്പിച്ചിട്ടില്ലെന്നും വീഡിയോയിൽ ഹിന്ദുക്കളെപ്പറ്റി ഒന്നും സംസാരിക്കുന്നില്ലെന്നുമാണ് മുസ്തഫയുടെ വാദം.
Comments