വിവേകാനന്ദ ട്രാവൽസ് ഉടമ സി നരേന്ദ്രനെക്കുറിച്ച് ജന്മഭൂമി ന്യൂസ് എഡിറ്ററും, ആർ എസ്എസ് പ്രാന്തീയ പ്രചാർ പ്രമുഖുമായ എം ബാലകൃഷ്ണന്റെ അനുസ്മരണക്കുറിപ്പ്
വിവേകാനന്ദ ട്രാവൽസിന്റെ എംഡി സി.നരേന്ദ്രന്റെ വിയോഗം ആകസ്മികമായിരുന്നു. ഉള്ള്യേരിയിൽ നിന്ന് ഉണ്ണികുളത്തേക്കും പിന്നീട് ലോക ഭൂപടത്തിലേക്കും യാത്ര ചെയ്ത ടൂർ ഓപ്പറേറ്ററുടെ ജീവിതം വിസ്മയം നിറഞ്ഞതാണ്. ഉയർച്ചതാഴ്ചകൾ നിറഞ്ഞ ജീവിതം.
എല്ലാറ്റിനേയും നിറഞ്ഞ പുഞ്ചിരിയോടെ നേരിട്ട ഊർജ്ജസ്വലൻ .ലോകത്തിലെവിടെയെത്തിയാലും സൗഹൃദങ്ങളുടെ ഇടയിൽ ജീവിച്ച പച്ചമനുഷ്യൻ. തീർത്ഥയാത്രകളെ ജനകീയമാക്കിയും വിനോദയാത്രകളുടെ ചെലവ് ചുരുക്കിയും മാതൃക സൃഷ്ടിച്ചു കൊണ്ടായിരുന്നു ആ യാത്ര. “വിവേകാനന്ദ ട്രാവൽസിനോട് എനിക്ക് ഒരു എതിർപ്പേയുള്ളു. ശബരിമലയിൽ ഇത്ര തിരക്കുണ്ടാക്കുന്നത് അവരാണ്” എന്ന ഒരു അയ്യപ്പഭക്തന്റെ പ്രതികരണത്തിലുണ്ട് നരേന്ദ്രന്റെ യാത്രകളുടെ മർമ്മം.മണ്ഡലകാലത്ത് മാത്രമല്ല നട തുറക്കുന്ന ദിവസങ്ങളിലെല്ലാം ഏത്കുഗ്രാമത്തിൽ നിന്നും ശബരിമല ചവിട്ടാൻ അയ്യപ്പഭക്തന് കൂട്ടായി കുറഞ്ഞ ചെലവിൽ വിവേകാനന്ദ ട്രാവൽസുണ്ടാവും.
ഹിമാലയത്തിലേക്കും കൈലാസത്തിലേക്കും കാശിയിലേക്കും കാഠ്മണ്ഡുവിലേക്കും മലയാളിയുടെ ദൂരം കുറച്ചത് നരേന്ദ്രനാണ്. നരകയറിയ വൃദ്ധരുടെ ജീവിത സായാഹ്നത്തിലെ വിശ്രമകേന്ദ്രങ്ങളല്ല കൈലാസവും കാശിയുമെന്നും ഒടുങ്ങാത്ത ഊർജ്ജസ്രോതസുകളാണ് അവയെന്നും യുവസമൂഹത്തെ അനുഭവിപ്പിക്കുകയായിരുന്നു നരേന്ദ്രന്റെ ഓരോ യാത്രാ പാക്കേജുകളും. നാനൂറ് തവണ ഹിമാലയം കണ്ട നരേന്ദ്രന് കാണാൻ കഴിഞ്ഞത് നാനൂറ് ഹിമാലയങ്ങളാണ്. ഓരോ തവണയും തന്നെ വിസ്മയിപ്പിക്കുകയായിരുന്നു ഹിമവാൻ എന്നാണ് നരേന്ദ്രന്റെ വാക്കുകൾ.
“”തിളവെള്ളവും കുഴമഞ്ഞും ഉത്ഭവിക്കുമീ
പെരുതാം ആഴത്തിൽ ഞാൻ
കാൽന നനച്ചിറങ്ങവേ
ഏതനർഘമാം ആദി
സൗരഭ പരാഗങ്ങൾ മൂടി നിൽക്കുന്നൂ, മൂകം എൻ മനോമുകുളത്തെ ” എന്ന് ആശ്ചര്യപ്പെട്ട കവിയുടെ വാക്കുകൾക്ക് പ്രണാമമർപ്പിക്കുകയായിരുന്നു ഹിമവാനെക്കുറിച്ച് പറഞ്ഞു തുടങ്ങിയ നരേന്ദ്രേട്ടൻ. ഗംഗാതടങ്ങളിൽ,കൈലാസ ഗിരികളിൽ ആത്മതത്വം അന്വേഷിച്ച് തപസ്വി കൾ സഞ്ചരിച്ച വഴികളിലൂടെ, യുധിഷ്ഠിരന്റെ മഹാപ്രസ്ഥാനമാർഗ്ഗങ്ങളിലൂടെ മലയാളിയെ കൈപിടിച്ച് നടത്തുകയായിരുന്നു നരേന്ദ്രൻ.
യാത്രകളിലൂടെ അറിയാനാവുന്ന ഭാരതമെന്ന വിസ്മയത്തെ അറിഞ്ഞു കൊണ്ട് വൈവിധ്യങ്ങളുടെ അതിർവരമ്പുകളെ അലിയിക്കുന്ന രാഷ്ടത്തിന്റെ സംസ്കാര ഭൂമികയിലേക്കുള്ള യാത്രകളായി മാറി അത്.എഴുത്തുകാരും നടൻമാരും സംസ്കാരിക നായകന്മാരും രാഷ്ടീയ നേതാക്കളും നരേന്ദ്രന്റെ പിന്നിൽ നടന്നു. തന്നെ താനാക്കി മാറ്റിയ നാട്ടിൻപുറങ്ങളിലെ സാധാരണക്കാരനെ നരേന്ദ്രൻ ഇരു കൈകളും കൂട്ടിച്ചേർത്ത് യാത്രയിൽ കൂടെ ചേർത്തു.”പണമോ, പ്രശ്നമാക്കേണ്ട, ഭായ്” എന്ന് അവരോട് പറയാൻ ഇനി നരേന്ദ്രേട്ടനില്ല.
പരേതനായ ഡോക്ടർ കെ.വി.സി.നാരായണൻ നായർ ആരംഭിച്ച വിവേകാനന്ദ ട്രാവൽസിന് കേരളത്തിലുടനീളം ശാഖകൾ ഉണ്ടായി. പിന്നീട് കേരളത്തിന് പുറത്തും.ശ്രീരാമകൃഷ്ണ ആശ്രമവുമായി അടുത്ത ബന്ധമുള്ള നാരായണൻ നായർ തന്റെ സ്ഥാപനത്തിനും മകനും നൽകിയ പേരുകൾ തന്റെ വേരുകൾ എവിടെയെന്നറിഞ്ഞു കൊണ്ടായിരുന്നു.
ഉത്തരഭാരതത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് തീർത്ഥയാത്രകൾ സംഘടിപ്പിച്ചിരുന്ന അദ്ദേഹം മകൻ നരേന്ദ്രനെയും ചേർത്ത് അത് വിപുലമാക്കുകയായിരുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെട്ട യുവമോർച്ച ഉണ്ണികുളം പഞ്ചായത്ത് സെക്രട്ടറി പിന്നീട് യാത്രാ സംഘാടനത്തിന് പുതിയ അധ്യായങ്ങൾ രചിച്ചു. യാത്ര മാത്രമല്ല താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചേരുവകളിൽ പുതിയ രസം നിറച്ചു. ടൂർ ഓപ്പറേറ്റിങ്ങിൽ അതൊരു മാതൃകയായി. ഭാരത സർക്കാരിന്റെ അംഗീകൃത ഏജൻസിയായി അത് വളർന്നു.
ഉയരങ്ങളിലേക്കുള്ള കുതിപ്പിൽ കൂടെ നിന്ന ചിലരുടെ ചതിയിൽ കാലിടറിയപ്പോഴും “എന്താ നരേന്ദ്രട്ടാ പറ്റിയത് ” എന്നു ചോദിക്കുമ്പോൾ നിറഞ്ഞ പുഞ്ചിരി മാത്രമായിരുന്നു മറുപടി.തന്റെ സ്ഥാപനത്തിൽ ഗൈഡായി നിന്നവർ പുതിയ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ അതിനെ ആശിർവദിക്കുന്ന മനസായിരുന്നു അദ്ദേഹത്തിൻ്റേത്. തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നതിനിടയിലാണ് മരണം വന്നു വിളിച്ചത്. ക്യാമ്പ്ഫയറുകളിൽ കൂടെ ആടാനും പാടാനും തീർത്ഥയാത്രകളിൽ പ്രസാദം കൈയിലെത്തിക്കാനും ഇനി ആ നിറഞ്ഞ പുഞ്ചിരിയില്ല.
Comments