പൂനെ: ആവശ്യക്കാരേറെയുള്ള രുചിയുടെ റാണി ദേവ്ഗഡ് അൽഫോൺസ മാമ്പഴം വരവറിയിച്ചു. പൂനെ മാർക്കറ്റിൽ എത്തിയ 60 എണ്ണമടങ്ങിയ ആദ്യ പെട്ടി 18,000 രൂപയ്‌ക്ക് വിറ്റുപോയി. ഒന്നിന് 300 രൂപയെന്ന കണക്കിലാണ് മാമ്പഴം വിറ്റുപോയത്. സാധാരണ 12 എണ്ണത്തിന് 300 മുതൽ 500 രൂപ വരെയാണ് ചില്ലറ വിൽപ്പന വില. തുടക്കമായതിനാലാണ് ഇത്തവണ വില വർദ്ധിച്ചതെന്ന് കച്ചവടക്കാർ പറഞ്ഞു.
അൽഫോൺസ മാമ്പഴത്തിന്റെ ആദ്യ പെട്ടി ഞായറാഴ്‌ച്ചയാണ് പൂനെ മാർക്കറ്റിൽ എത്തിയത്. സിന്ധുദുർഗ് ജില്ലയിലെ ദേവ്ഗഡ് താലൂക്കിലെ കുംകേശ്വർ ഗ്രാമത്തിൽ നിന്നും രാംഭവു സാവന്ത് എന്ന കർഷകന്റെ തോട്ടത്തിൽ വിളഞ്ഞതാണിവ. സാധാരണ ഫെബ്രുവരി മുതലാണ് മാമ്പഴം വിപണിയിലെത്താറുള്ളത്. ഇത്തവണ നേരത്തെ വിളവെടുക്കാനായതിന്റെ സന്തോഷത്തിലാണ് കർഷകർ.
അഗ്രികൾച്ചറൽ പ്രൊഡക്ട് മാർക്കറ്റ് കമ്മിറ്റിയുടെ പൂനെ ചെയർമാൻ മധുകാന്ത് സ്ഥലത്തെത്തി പ്രത്യേക പൂജ നടത്തിയ ശേഷമാണ് ആദ്യ വിൽപ്പന തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ വർഷം ഉത്പാദനം കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണ നല്ല കാലാവസ്ഥ കാരണം മാമ്പഴ ഉത്പാദനത്തിൽ വർദ്ധനവുണ്ടെന്ന് കർഷകർ പറഞ്ഞു.
Comments