ദുബായ്: മൃതദേഹം അഴുകിയാലും മരണസമയം കണ്ടുപിടിക്കാൻ ദുബായ് പോലീസിൽ പുതിയ സംവിധാനം. മൃതദേഹം അഴുകാൻ സഹായിക്കുന്ന പുഴുക്കളേയും പ്രാണികളേയും കുറിച്ച് പഠിക്കുന്നതിലൂടെയാണ് മരണ സമയവും കാരണവുമല്ലാം കണ്ടെത്താൻ സാധിക്കുക.
എൻഎസ്എഫ് ഇന്റർനാഷണലുമായി സഹകരിച്ച് രൂപീകരിച്ച ഡാറ്റാബേസ് ഉപയോഗിച്ചാണ് ഇത് കണ്ടെത്തുന്നത്.
അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണസമയം കണ്ടെത്താൻ ദുബായ് പോലീസിന് വിജയകരമായി സാധിച്ചെന്ന് അധികൃതർ അറിയിച്ചു. മുൻപ് അഴുകിയ മൃതദേഹങ്ങൾ കണ്ടാൽ കാലപ്പഴക്കം ഏകദേശം കണക്കാക്കാനേ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ സംവിധാനത്തിലൂടെ ഉപേക്ഷിച്ച കെട്ടടത്തിനുള്ള കണ്ടെത്തിയ മൃതദേഹത്തിൽ നിന്നും മരണം നടന്നത് ഏത് സമയത്താണെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞു. ഇത് കണ്ടെത്താൻ സാധിച്ചത് മൃതദേഹത്തിലെ പുഴുക്കളെക്കുറിച്ച് പഠിച്ചതു മൂലമാണ്.
അമേരിക്കയിലും യൂറോപ്പിലും ഈ സാങ്കേതിക വിദ്യ കാലങ്ങളായി ഉപയോഗിച്ചു വരികയാണ്. മരുഭൂമി, തിരക്കുള്ള പട്ടണം തുടങ്ങിയസ്ഥലങ്ങളിലെ പുഴുക്കൾക്കും പ്രാണികൾക്കും മൃതദേഹങ്ങൾക്കും സംഭവിക്കുന്ന മാറ്റങ്ങൾ പഠനവിധേയമാക്കിയാണ് ഇതിനാവശ്യമായ ഡാറ്റ തയ്യറാക്കിയത്. മൃതദേഹത്തിൽ എന്തെങ്കിലും കൃത്രിമങ്ങൾ നടന്നാലും ഈ സംവിധാനത്തിലൂടെ അറിയാൻ സാധിക്കുമെന്ന് ദുബായ് പോലീസ് ഫോറൻസിക് ആന്റ് ക്രിമിനോളജി വിഭാഗം അറിയിച്ചു.
ദുബായ് പോലീസിലെ ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെ 22പേർ വർഷങ്ങളായി ഇത് സംബന്ധിച്ച പഠനം തുടരുകയാണെന്നും ഈ വർഷം അവസാനത്തോടെ ഇത് പൂർത്തിയാകുമെന്നും അധികൃതർ അറയിച്ചു. വിവിധ കേസുകളിലെ നിർണ്ണായക വിവരങ്ങൾ കണ്ടെത്താൻ പുതിയ സംവിധാനം പ്രയോജനപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
Comments