ബാങ്കോക്ക്: മയക്കുമരുന്നുകളുടെ പട്ടികയിൽ നിന്നും കഞ്ചാവിനെ ഒഴിവാക്കാൻ നീക്കവുമായി തായ്‌ലാൻഡ് സർക്കാർ. ഇതോടെ വീടുകളിൽ കഞ്ചാവ് വളർത്താനുള്ള അനുമതിയാകും ജനങ്ങൾക്ക് ലഭിക്കുക. നിർണായകമായ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന സൂചനകളാണ് തായ്‌ലാൻഡിലെ നാർക്കോട്ടിക്ക്‌സ് ബോർഡ് നൽകുന്നത്.
മരുന്ന് നിർമാണത്തിനായും ഗവേഷണങ്ങൾക്കും മരിജുവാന ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയ ആദ്യ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ് തായ്‌ലാൻഡ്. 2018ലായിരുന്നു ഇത് നിയമവിധേയമാക്കിയത്. പുതിയ നിയമം നിലവിൽ വരുന്നതോടെ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്നും കഞ്ചാവിനെ ഒഴിവാക്കും. ഇതോടെ പ്രാദേശിക ഭരണകർത്താക്കളുടെ അനുമതിയോടെ വീട്ടുവളപ്പിൽ കഞ്ചാവ് വളർത്താം. എന്നാൽ ലൈസൻസ് കൂടാതെ വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന നിബന്ധനയുള്ളതായി ആരോഗ്യമന്ത്രി അനുട്ടിൻ ചാൺവിരാകുൽ അറിയിച്ചു.
ഔദ്യോഗിക റോയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 120 ദിവസങ്ങൾ പിന്നിടുമ്പോഴാണ് നിയമം പ്രാബല്യത്തിൽ വരിക. കഞ്ചാവിന്റെ നിയമപരമായ ഉപയോഗങ്ങൾ, നിർമാണം, വാണിജ്യപരമായ ഉപയോഗം, അതിനാവശ്യമായ മാർഗനിർദേശങ്ങൾ എന്നീ വിശദാംശങ്ങളടങ്ങുന്ന ബില്ലും പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഞ്ചാവിനെ നാണ്യവിളയായി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സർക്കാരിന്റെ നീക്കം. രാജ്യത്തെ തൊഴിലാളികളുടെ മൂന്നിലൊരു ഭാഗവും കാർഷികവൃത്തികളിലാണ് ഏർപ്പെടുന്നത്.
Comments