ന്യൂഡൽഹി: എയർ ഇന്ത്യ ഏറ്റെടുക്കുന്നതിന് മുൻപ് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയേക്കും. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പ് ഇന്ന് ഏറ്റെടുക്കുമെന്നാണ് സൂചന. അതിന് മുൻപ് എയർ ഇന്ത്യയുടെ ബോർഡിൽ സർക്കാർ നോമിനികൾക്ക് പകരം ടാറ്റാ ഗ്രൂപ്പ് നിർദ്ദേശിക്കുന്ന ആളുകൾ വരും.
18,000 കോടി രൂപയ്‌ക്കാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാനകമ്പനിയായിരുന്ന എയർ ഇന്ത്യ ടാറ്റ സൺസ് സ്വന്തമാക്കിയത്. തുടർച്ചയായ നഷ്ടവും സാമ്പത്തിക ബാദ്ധ്യതയും മൂലമാണ് എയർ ഇന്ത്യയെ കൈവിടാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. 68 വർഷത്തിന് ശേഷമാണ് എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിൽ എത്തിയത്.
സൗകര്യങ്ങൾക്കും സരുക്ഷയ്‌ക്കും മുൻഗണന നൽകിയാണ് എയർ ഇന്ത്യ ടാറ്റയ്‌ക്ക് കൈമാറുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 60,000 കോടിയിലധികം രൂപയുടെ കടബാദ്ധ്യതയിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ വിൽപ്പന നടത്താനുള്ള ശ്രമങ്ങൾ വർഷങ്ങളായി തുടരുകയായിരുന്നു. എന്നാൽ നിക്ഷേപകരെ ലഭിക്കാത്തത് കാരണം ഇത് നീണ്ടുപോയി. .
127 വിമാനങ്ങളാണ് എയർ ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ എട്ടാം തീയതിയാണ് എയർ ഇന്ത്യ ടാറ്റയുടെ ഹോർഡിംഗ് കമ്പനിയായ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറുന്നത്. നിലവിൽ ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായി 102 സ്ഥലങ്ങളിലേയ്‌ക്ക് എയർ ഇന്ത്യ കമ്പനി സർവീസ് നടത്തുന്നുണ്ട്.
Comments