കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ പ്രതികളെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി തടിയന്റെവിടെ നസീർ, നാലാം പ്രതി ഷഫാസ് എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. എൻഐഎ കോടതി വിധിച്ച ഇരട്ട ജീപര്യന്തം റദ്ദാക്കിയാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ഇരട്ട സ്‌ഫോടന കേസിൽ പ്രതികളും എൻഐഎയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റെവിടെ നസീർ, നാലാം പ്രതി ഷഫാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇവരെ വെറുതെ വിട്ടത്.
കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ എൻഐഎ നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. ആകെ 9 പേരുള്ള കേസിൽ ഒളിവിലുള്ള രണ്ടു പേരുടെയടക്കം മൂന്ന് പ്രതികളുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. മാത്രമല്ല, ഒരാളെ എൻഐഎ മാപ്പ് സാക്ഷിയാക്കിയിരുന്നു. കൂടാതെ, ഒരു പ്രതി വിചാരണയ്‌ക്കിടെ മരിച്ചു.
കോഴിക്കോട് മെഫ്യൂസിൾ ബസ്റ്റാന്റിലും, കെഎസ്ആർടിസി സ്റ്റാന്റിലുമാണ് സ്‌ഫോടനം നടന്നത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ്, പിന്നീട് 2009ൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്ത് എൻഐഎ ഏറ്റെടുത്ത തീവ്രവാദ കേസുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു 2006 മാർച്ച് 3ന് നടന്ന കോഴിക്കോട് ഇരട്ട സ്‌ഫോടനം. കേസിൽ 2011ൽ പ്രതികൾക്ക് എൻഐഎ കോടതി ഇരട്ട ജീവപര്യന്തം തടവായിരുന്നു ശിക്ഷ വിധിച്ചത്.
Comments