ഇസ്ലാമാബാദ്: തങ്ങളെ ചൈന സഹായിക്കാമെന്ന് ഏറ്റ എല്ലാ പദ്ധതികൾക്കും ഇന്ത്യ തുരങ്കം വയ്‌ക്കുന്നുവെന്ന് പാകിസ്താൻ. ചൈന പാകിസ്താനിലൂടെ പണിതീർത്തു കൊണ്ടിരിക്കുന്ന പദ്ധതി അനിശ്ചിതത്വത്തിലാക്കിയത് ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്താന്റെ സുരക്ഷാ ഉപദേഷ്ടാവായ മൊയീദ് യൂസഫാണ് രംഗത്തെത്തിയത്.
പാകിസ്താനിലെ നിർമ്മാണ പ്രവർത്തനങ്ങൾ കുറച്ചുനാളായി ചൈന നിർത്തി വച്ചിരിക്കുകയാണ്. പാകിസ്താനിലെ സാമ്പത്തിക തകർച്ചയ്‌ക്കൊപ്പം വിവിധ പ്രവിശ്യകളിലെ സുരക്ഷാ പ്രശ്‌നങ്ങളും ഭീകരാക്രമണ ഭീതിയുമാണ് ചൈനയെ അസ്വസ്ഥമാക്കുന്നതെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് പ്രശ്‌നം ഇന്ത്യയുടെ തലയിൽകെട്ടിവയ്‌ക്കാൻ പ്രസ്താവനയുമായി നേരിട്ട് പാകിസ്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തന്നെ രംഗത്തെത്തിയത്. ചൈനയാണ് പാകിസ്താന്റെ ഏറ്റവും ശക്തനായ സുഹൃത്തെന്നും വികസകാര്യത്തിൽ ചൈനയുടെ സഹായം നിർണ്ണായക മാണെന്നും യൂസഫ് പറഞ്ഞു.
മധ്യേഷ്യൻ രാജ്യങ്ങളെ ഒന്നിച്ചിരുത്തി ഇന്ത്യ നടത്തിയ ഉച്ചകോടിക്ക് പിന്നാലെയാണ് പാകിസ്താന്റെ പ്രസ്താവന. ചൈനയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് നരേന്ദ്രമോദി ഇന്നലെ സമ്മേളനത്തിൽ നടത്തിയത്. ഇതിനിടെ പാകിസ്താനിലെ സാമ്പത്തിക ഇടനാഴി നിർമ്മാണവുമായി ബന്ധപ്പെട്ട് ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ ജനങ്ങളും ഇമ്രാൻ ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്
Comments