പനാജി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ നാളെ കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രചാരണ യാത്ര. തുടർഭരണം ഉറപ്പാക്കി നീങ്ങുന്ന ബി.ജെ.പിക്കായി ഇൻഡോർ സ്‌റ്റേഡിയങ്ങളിൽ കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുന്ന പൊതു സമ്മേളനത്തെ ഷാ അഭിസംബോധന ചെയ്യും. ഇതിനൊപ്പം സംഘടനാ പ്രവർത്തകരുമായി തെരഞ്ഞെടുപ്പ് പ്രവർത്തനവും വിശകലനം നടത്തും.
മൂന്ന് പൊതുയോഗങ്ങളിലാണ് ഷാ പങ്കെടുക്കുക. പോണ്ട, സാൻവോർദം, വാസ്‌കോ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് അമിത് ഷായുടെ പ്രചാരണ പരിപാടികൾ. ആദ്യ യോഗം നാളെ വൈകിട്ട് 4.30നും രണ്ടാമത്തേത് 6.30നും മൂന്നാമത്തേത് രാത്രി 8 മണിക്കുമാണ് നടക്കുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ സദാനന്ദ് ഷെട്ട് താനാവാഡേ അറിയിച്ചു. പോണ്ടയിൽ രവി നായ്കും ഗണേഷ് ഗാവോൻകർ സാൻവോർദമിലും ദാജി സാൽക്കർ വാസ്‌കോയിലുമാണ് മത്സരിക്കുന്നത്. ആകെ 40 നിയമസഭാ മണ്ഡലത്തിലും മികച്ച സ്ഥാനാർത്ഥികളെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്.
മുൻ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കർ ഓർമ്മയായ ശേഷം ഇതാദ്യമായാണ് ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പ്രമോദ് സാവന്തിന്റെ യുവ നേതൃത്വത്തിൽ ഗോവ വികസനകാര്യത്തിലും വിനോദസഞ്ചാര മേഖലയിലും കൊറോണ കാലത്തും മുന്നേറിയ നേട്ടങ്ങളാണ് ബി.ജെ.പി ഉയർത്തിക്കാട്ടുന്നത്.
Comments