പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് നിയമസഹായവുമായി നടൻ മമ്മൂട്ടി. മധുവിന്റെ കൊലപാതകം പിന്നിട്ട് നാല് വർഷം പൂർത്തിയാകുമ്പോഴും ഇതുവരെ വിചാരണ പോലും തുടങ്ങാത്ത സാഹചര്യത്തിലാണ് തീരുമാനം. കേസിൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഹാജരാക്കാൻ സർക്കാരിന് കഴിയാത്തതിനിടെയാണ് നിയമസഹായവുമായി നടൻ രംഗത്തെത്തിയത്.
സഹായവാഗ്ദാനം നടന്റെ ഓഫീസിൽ നിന്ന് ഫോണിൽ വിളിച്ച് അറിയിച്ചതായി മധുവിന്റെ സഹോദരി പ്രതികരിച്ചു. അടുത്ത ദിവസം മമ്മൂട്ടിയുടെ ഓഫീസിലെ പ്രതിനിധികൾ മധുവിന്റെ വീട് സന്ദർശിക്കുമെന്ന് അറിയിച്ചതായി സഹോദരി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് നടൻ മമ്മൂട്ടി നിയമമന്ത്രിയുമായി ചർച്ച ചെയ്തുവെന്നും അവർ അറിയിച്ചു.
കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. അതേസമയം സിസിടിവി ദൃശ്യങ്ങൾ അടക്കമുളള ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറാൻ പോലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാൻ കാരണമെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വി.ടി രഘുനാഥ് പറയുന്നു. പ്രതികൾ ആവശ്യപ്പെട്ട രേഖകൾ പോലീസ് കൈമാറാതെ വിസ്താര നടപടികൾ തുടങ്ങാൻ കഴിയില്ലെന്നും ആദ്യ കുറ്റപത്രത്തിൽ പഴുതുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments