കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്റെ പേരിൽ ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ നാല് വർഷം മുൻപ് നടത്തിയ പ്രതികരണത്തിന്റേതാണെന്ന് നടനും സംവിധായകനുമായ ലാൽ. നടി തന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ദിവസവും അതിന് അടുത്ത ദിവസങ്ങളിലും തന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാദ്ധ്യമപ്രവർത്തകരോട് അന്നേ ദിവസം വീട്ടിൽ സംഭവിച്ച കാര്യങ്ങൾ തനിക്ക് വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ പിന്നീട് ഇതുവരെ ഒരു ചാനലിലോ പത്രത്തിലോ ഒന്നും സംസാരിച്ചിട്ടില്ല.
ആ ദിവസങ്ങളിൽ ദിലീപിനെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടുളള മാദ്ധ്യമങ്ങളുടെ ചില ചോദ്യങ്ങൾക്ക് താൻ പ്രതികരിച്ചിരുന്നു. അന്ന് താൻ പറഞ്ഞ കാര്യങ്ങൾ വിഷ്വൽ ഒഴിവാക്കി ശബ്ദം മാത്രമായി ഇന്നത്തെ അഭിപ്രായമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഒരുപാട് പേർ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനം നടത്തുകയും തന്റെ മേൽ അസഭ്യവർഷം ചൊരിയുകയും ചെയ്യുന്നുണ്ട്. അതിൽ താൻ അസ്വസ്ഥനായതുകൊണ്ടാണ് ഇപ്പോൾ ഈ കുറിപ്പ് എഴുതുന്നതെന്നും ഫേസ്ബുക്കിലൂടെ നൽകിയ വിശദീകരണത്തിൽ ലാൽ പറഞ്ഞു.
ആരാണ് കുറ്റക്കാർ, ആരാണ് നിരപരാധിയെന്നൊക്കെ വേർതിരിച്ചെടുക്കാൻ ഇവിടെ പോലീസും നിയമവും കോടതിയും ഉണ്ട്. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്. പക്ഷെ അത് മറ്റുളളവരിൽ കെട്ടിയേൽപിക്കാനുളളതല്ലെന്ന സാമാന്യബോധം തനിക്കുണ്ടെന്നും അതുകൊണ്ടു തന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും താൻ വരില്ലെന്നും ലാൽ പറഞ്ഞു.
യഥാർത്ഥ കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടട്ടെന്നും ഇരയ്ക്ക് നീതി ലഭിക്കട്ടെയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Comments