കൊല്ലം: ഗാർഹിക പീഡനം മൂലം ആത്മമഹ്ത്യ ചെയ്ത വിസ്മയയുടെ കേസിൽ കൂറുമാറി കിരണിന്റെ അച്ഛൻ. ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് കിരണിന്റെ അച്ഛൻ സദാശിവൻ പിള്ള ഇന്ന് കോടതിയിൽ മൊഴി നൽകി. ഇതോടെ കേസിൽ വഴിത്തിരിവാകുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വിസ്മയ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചിരുന്നു. വീട്ടിലെത്തിയ ഒരു പോലീസുകാരന് കുറിപ്പ് താൻ കൈമാറുകയും ചെയ്തിരുന്നുവെന്നും സദാശിവൻ പിള്ള മൊഴി നൽകി. ഇതോടെ കിരണിന്റെ അച്ഛൻ കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
വിസ്മയ മരിച്ച സമയത്ത് ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് സദാശിവൻ പിള്ള പറഞ്ഞിരുന്നില്ല. പോലീസിന് നൽകിയ മൊഴിയിലും മാദ്ധ്യമങ്ങളോടും കിരണിന്റെ അച്ഛൻ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല. ശബ്ദം കേട്ടെത്തിയപ്പോൾ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നായിരുന്നു പിള്ളയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് കേസ് കോടതിയിലെത്തിയപ്പോൾ ‘ആത്മഹത്യാകുറിപ്പ്’ എന്ന മൊഴി പുറത്തുവരുന്നത്. കുറിപ്പ് പോലീസിന് കൈമാറിയെന്നാണ് മൊഴി.
Comments