ന്യൂഡൽഹി : പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിലൂടെ നികുതി വർദ്ധിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ വർഷത്തേത് പോലെ തന്നെ ഈ വർഷവും ജനങ്ങളുടെ മേൽ നികുതിഭാരം അടിച്ചേൽപ്പിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശം പരിഗണിച്ചാണ് അത് ഒഴിവാക്കിയത് എന്നും ധനകാര്യമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.
കൊറോണ സാഹചര്യം കണക്കിലെടുത്ത് നികുതിയിൽ വർദ്ധനവ് വരുത്തിയിട്ടില്ല. കഴിഞ്ഞ വർഷവും ഇത് വർദ്ധിപ്പിച്ചിട്ടുണ്ടായിരുന്നില്ല. അനധികൃതമായി നികുതിയുടെ പേരിൽ ജനങ്ങളുടെ ഒരു രൂപ പോലും കേന്ദ്രം കൈപ്പറ്റില്ലെന്നും നിർമല സീതാരാമൻ ഉറപ്പ് നൽകി.
കഴിഞ്ഞ വർഷം കൊറോണ പ്രതിസന്ധി രൂക്ഷമായിരിക്കെ സാമ്പത്തിക പ്രതിസന്ധി നേരിട്ടാലും നികുതി വർദ്ധിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നു. ഈ സമയത്ത് നികുതിയുടെ അധിക ഭാരം പൊതുജനങ്ങൾ നേരിടേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തവണയും അതേ നിർദ്ദേശങ്ങൾ ലഭിച്ചികുന്നതായി ധനമന്ത്രി പറഞ്ഞു.
2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ ഇന്നാണ് അവതരിപ്പിച്ചത്. അടുത്ത് 25 വർഷത്തെ വികസന പദ്ധതികളെ ലക്ഷ്യവെക്കുന്ന ബ്ലു പ്രിന്റാണ് ഇന്ന് അവതരിപ്പിച്ചത്. എല്ലാ മേഖലകളിലെയും അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുകയും സുസ്ഥിര വികസനത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നതാണ് കേന്ദ്ര ബജറ്റ്.















