കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. ബെംഗളൂരുവിലെ വ്യാപാരിയിൽ നിന്നും ആറ് കാറുകൾ തട്ടിയെടുത്തതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പണം നൽകാതെ കാറുകൾ തട്ടിയെടുത്തെന്ന കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇതോടെ മോൻസൻ പ്രതിയായ കേസുകളുടെ എണ്ണം പതിനാലായി.
ബെംഗളൂരു സ്വദേശിയിൽ നിന്നും 86 ലക്ഷം രൂപയുടെ കാറുകളാണ് മോൻസൻ തട്ടിയെടുത്തത്. കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ചാണ് കാറുകൾ മോൻസൻ വാങ്ങിയത്. പക്ഷേ അതിന് ശേഷം ഇയാൾ പണം നൽകിയില്ല. തുടർന്ന് ബെംഗളൂരു സ്വദേശി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രതിയ്‌ക്കെതിരെയുള്ള എല്ലാ കേസുകളും സംയോജിപ്പിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
നേരത്തെ ഇയാൾക്ക് കലൂരിലും ചേർത്തലയിലുമായി ഏകദേശം മുപ്പതോളം വാഹനങ്ങൾ ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവയിൽ പലതും രൂപമാറ്റം വരുത്തിയവയാണ്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിൽ വലിയ രീതിയിലുള്ള ക്രമക്കേടാണ് കണ്ടെത്തിയത്. താൻ കോടീശ്വരനാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്രയും അധികം കാറുകൾ മോൻസൻ വാങ്ങിയത്. എന്നാൽ ഇവയിൽ ചിലത് ഓടുന്നവയായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മറ്റ് കേസുകളിൽ അന്വേഷണം നടക്കുമ്പോഴാണ് ഇപ്പോൾ മറ്റൊരു കേസും മോൻസനെതിരെ വരുന്നത്. പോക്‌സോ കേസ് അടക്കം ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പതിനാലോളം കേസുകളിൽ നാല് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. മോൻസൻ നിലവിൽ ജയിലിൽ കഴിയുകയാണ്.















