ഒമിക്രോണിനെ കുറിച്ച് ഞെട്ടിക്കുന്ന പുതിയ വിവരങ്ങളുമായി ലോകാരോഗ്യ സംഘടന. വൈറസിന്റെ ഉപവകഭേദം കൂടുതൽ അപകടകരമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. യഥാർത്ഥ ഒമിക്രോണിനേക്കാൾ, അതിവേഗത്തിലാണ് ഉപവകഭേദം പടരുന്നതെന്നും നിലവിൽ 57 രാജ്യങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഏതാനും ആഴ്ചകൾ മുൻപ് തെക്കൻ ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത്. ചുരുങ്ങിയ കാലയളവിലാണ് ഇത്രയധികം രാജ്യങ്ങളിലേയ്‌ക്ക് ഇത് പടർന്നത്. വ്യാപനത്തിന്റെ തീവ്രത പഠിക്കാൻ ഒരു മാസം മുൻപ് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചപ്പോഴാണ്, അന്ന് 93 ശതമാനത്തിലേറെ വൈറസ് ബാധിതരിലും ഈ വകഭേദമായിരുന്നു പടർന്നതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്.
ഒമിക്രോണിന്റെ BA.1, BA.1.1, BA.2, BA.2 എന്നീ ഉപവകഭേദങ്ങളാണ് ഇപ്പോൾ 57 രാജ്യങ്ങളിൽ പടർന്നുകൊണ്ടിരിക്കുന്നത്. ഇതിൽ 96 ശതമാനം ആളുകളിലും ആദ്യ രണ്ട് ഉപവകഭേദങ്ങളാണ് പടരുന്നത്. മറ്റുള്ളവ വളരെ ചെറിയ അളവിൽ മാത്രമാണ് പടരുന്നത്. ഇവയെല്ലാം തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് പഠനം നടത്തി വരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ഗവേഷകർ പറയുന്നു.
ഒമിക്രോണിന്റെ ആദ്യഘടനയിൽ നിന്നും വളരെ അധികം വ്യത്യാസമുള്ളവയാണിതെന്നാണ് ഗവേഷകരുടെ അനുമാനം. വൈറസ് മനുഷ്യശരീരത്തിലേയ്‌ക്ക് പ്രവേശിക്കുന്ന സ്‌പൈക് പ്രോട്ടീനിലടക്കം മാറ്റങ്ങളുണ്ട്. ഇതിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നും ഗവേഷകർ അറിയിച്ചു.














