ഇംഫാൽ: മണിപ്പൂർ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകുന്നത് തലസ്ഥാന ജനതയെന്ന് വിലയിരുത്തൽ. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ എന്തുകൊണ്ട് രാഷ്‌ട്രീയപാർട്ടികൾ കേന്ദ്രീകരിക്കുന്നുവെന്നതാണ് മണിപ്പൂരിലെ പോരാട്ടത്തിലെ വ്യത്യസ്തത. എന്നാൽ ഗോത്രജനവിഭാഗത്തേയും മലയോര ഗ്രാമീണ മേഖലയിലെ ക്രൈസ്തവ വിഭാഗത്തേയും വിശ്വാസത്തിലെടുക്കാനും ദേശീയ ആദർശത്തിലേക്ക് എത്തിക്കാനും സാധിച്ചെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. 2017ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കഴിഞ്ഞ നാലരവർഷം സംസ്ഥാനത്ത് വെറും നിഴലായി മാറിയ കോൺഗ്രസ്സിനെ ഇത്തവണ ജനങ്ങൾ പൂർണ്ണമായും തള്ളുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
28 ലക്ഷമാണ് സംസ്ഥാന ജനസംഖ്യ. ഇതിൽ 20 ലക്ഷം പേരും ഇംഫാലിലാണെന്നതാണ് മണിപ്പൂരിനെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അറുപത് നിയമസഭാ മണ്ഡലങ്ങളിലെ പോരാട്ടത്തിൽ 40 മണ്ഡലങ്ങളും ഇംഫാൽ താഴ് വരയിലാണ്. 20 മണ്ഡലങ്ങൾ മാത്രമാണ് മലയോരമേഖകളിൽ ഉള്ളത്. 31 സീറ്റുകളെന്ന മാജിക് അക്കമാണ് എല്ലാ കക്ഷികളുടേയും സ്വപ്‌നം.
മലയോരമേഖല ക്രൈസ്തവ ഭൂരിപക്ഷവും താഴ്‌വാരത്തിൽ ഹിന്ദുഭൂരിപക്ഷമെന്നതും മണിപ്പൂരിന്റെ മറ്റൊരു സവിശേഷതയാണ്. ജനസംഖ്യയിൽ 41 ശതമാനം ഗോത്രവിഭാഗമാണ്. 53 ശതമാനം മായ്‌തേയി എന്ന തനത് ജന സമൂഹവുമാണ്. ഇതിൽ ചെറിയൊരു ശതമാനം മുസ്ലീംസമൂഹങ്ങളും ഇടകലർന്ന് ജീവിക്കുന്നു.
2017ൽ 28 സീറ്റ് നേടിയ കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റകക്ഷിയായി.എന്നാൽ 21 സീറ്റുകൾ നേടിയ ബി.ജെ.പിക്കൊപ്പം കേന്ദ്രഭരണത്തിന്റെ കരുത്തിനെ ഒപ്പം കൂട്ടാനാണ് മറ്റ് പാർട്ടികൾ സഖ്യത്തിലേർപ്പെട്ടത്. നാല് നാഷണൽ പീപ്പിൾസ് പാർട്ടി എംഎൽഎമാരും നാല് നാഗാ പീപ്പിൾസ് ഫ്രന്റ് എംഎൽഎമാരും ഒരു തൃണമൂൽ എംഎൽഎയും ഒരു ലോക്ജനശക്തി പാർട്ടി എംഎൽഎയും ഒരു സ്വതന്ത്രനും ബി.ജെ.പിക്കൊപ്പം ചേർന്നുവെന്നതാണ് പ്രത്യേകത. പ്രാദേശിക പാർട്ടികളുമായി ഏറെ സഹകരിച്ച് നീങ്ങുന്ന ബി.ജെ.പി സ്ഥിരതയാർന്ന ദീർഘകാല ഭരണമാണ് ലക്ഷ്യമിടുന്നത്.
മൂന്ന് പ്രധാന പാർട്ടികളായി ബി.ജെ.പി, കോൺഗ്രസ്സ്, എൻപിപി എന്നിവർ കളംനിറയുകയാണ്. തങ്ങൾക്ക് കരുത്തുള്ളിടത്ത് മറ്റ് പാർട്ടികൾ സീറ്റുനേടിയാലും കേന്ദ്രഭരണത്തിന്റെ കീഴിലെ വികസനത്തിനായി ബി.ജെ.പിക്ക് പിന്തുണ നൽകുമെന്ന ശക്തമായ സൂചനയാണുള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മണിപ്പൂരിൽ കോൺഗ്രസ്സിന് കരുത്തുപകരാനായി സോണിയക്കോ രാഹുലിനോ പ്രിയങ്കയ്‌ക്കോ താൽപ്പര്യമില്ലെന്ന തരത്തിലേക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രം വ്യക്തമാക്കുന്നത്.
Comments