ജെനീവ: കൊറോണയ്‌ക്കെതിരെ വിജയിച്ചുവെന്ന് കരുതേണ്ടെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ നിയന്ത്രണങ്ങളും പ്രോട്ടോക്കോളുകളും പിൻവലിച്ച ഡെൻമാർക്കിന്റെ നടപടിക്ക് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
കൊറോണയെന്ന വൈറസിന് അതിജീവിച്ചുവെന്ന് കരുതി വിജയം പ്രഖ്യാപിക്കുന്നത് തീർത്തും അപക്വമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കൂടാതെ ഇനിയും പൊരുതാൻ വയ്യെന്ന മട്ടിൽ തോറ്റുക്കൊടുക്കുന്ന രീതിയും അനുചിതമല്ല. അത് വൈറസ് വ്യാപനത്തെ തടയുകയില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ വൈറസ് അപകടകാരിയാണ്. കണ്ണടച്ച് തുറക്കുന്നതിന് മുമ്പേ അവയ്‌ക്ക് വികാസവും പരിവർത്തനവും സംഭവിച്ച് കൊണ്ടിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡെൻമാർക്കിലെ ആഭ്യന്തര കൊറോണ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയത്. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമാണ് ഡെൻമാർക്ക്. ഒമിക്രോൺ കേസുകൾ രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഡെൻമാർക്കിന്റെ നടപടി.
വാക്‌സിനേഷൻ നടപ്പിലാക്കിയെന്നും, ഒമിക്രോൺ വകഭേദത്തിന് വ്യാപന ശേഷി മാത്രമാണ് കൂടുതലുള്ളതെന്നും രോഗത്തിന് ഗുരുതരാവസ്ഥ കുറവാണെന്നും ചൂണ്ടിക്കാട്ടിയാണ് പല രാജ്യങ്ങളും നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വിശദീകരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
കൊറോണ വൈറസ് കൂടുതൽ വ്യാപിക്കും തോറും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കും. ഇതാണ് യാഥാർത്ഥ്യമെന്ന് തിരിച്ചറിയണമെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
വെറും പത്ത് ആഴ്ചകൾക്ക് മുമ്പാണ് ലോകത്ത് ആദ്യമായി ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിന് പിന്നാലെ 90 ദശലക്ഷം കേസുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരീകരിച്ചതെന്നും യുഎൻ ആരോഗ്യ ഏജൻസി ഓർമ്മപ്പെടുത്തി.














