തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കുനേരെ സിപിഎം പ്രവർത്തകർ ആക്രമണത്തിനിടെ തകർക്കപ്പെട്ട ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് വാഹനത്തിന് സംഭവിച്ച നാശനഷ്ടത്തിന്റെ ഏകദേശം ഒന്നര ലക്ഷം രൂപ കൈമാറിയത്.
വീണ വിജയന്റെ ബേക്കറി ജംഗ്ഷന് സമീപത്തെ വാടക വീട്ടിലെ റെയ്ഡിന് ശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പ്രതിഷേധമുണ്ടായപ്പോൾ, ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാടക ടാക്സിയും ആക്രമിക്കപ്പെടുകയായിരുന്നു. കല്ലേറിലും അതിക്രമത്തിലും വാഹനത്തിന്റെ ചില്ലുകളും ബോഡി ഭാഗങ്ങളും തകർന്നിരുന്നു. സംഭവത്തിൽ ഡ്രൈവർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായിരുന്നു. ഇതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു ഡ്രൈവർ. വാഹനത്തിന് സംഭവിച്ച മുഴുവൻ നാശനഷ്ടവും കണക്കാക്കിയ ശേഷമാണ് ഇഡി തുക കൈമാറിയത്.
സംഭവത്തിന് പിന്നാലെ ടാക്സി ഡ്രൈവറുടെ നഷ്ടം സിപിഎം വഹിക്കുമെന്ന് പാർട്ടി നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് സിപിഎം പിന്മാറുകയായിരുന്നു.
നേരത്തെ, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നിരവധി സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം പുരോഗമിച്ചത്. നിരവധി തവണ ജാമ്യം തേടിയെങ്കിലും ഗുരുതര കുറ്റകൃത്യമായതിനാൽ സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ. പി ബിനു അടക്കമുള്ള പ്രതികൾ ഇപ്പോഴും ജയിലിലാണ്.















