കൊച്ചി : ഉണ്ണിമുകുന്ദൻ നായകനായ ചിത്രം ‘മേപ്പടിയാൻ’ കടൽ കടന്ന് ലോക എക്സ്പോ വേദിയിലും എത്തി. ദുബായ് എക്‌സ്‌പോ 2020 ൽ ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുന്നു. എക്‌സ്‌പോയിലെ ഇന്ത്യ പവലിയനിൽ ദ് ഫോറം ലെവൽ 3ൽ ആണ് പ്രദർശനം. ഫെബ്രുവരി 6ന് വൈകിട്ട് 5 മണിക്കാണ് സിനിമയുടെ പ്രദർശനം ആരംഭിക്കുക. ഉണ്ണി മുകുന്ദൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ ദുബായ് എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമയാകും മേപ്പടിയാൻ.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്ന ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണമാണ് നേടിയത്. നടൻ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച് ‘മേപ്പടിയാൻ’ കഴിഞ്ഞ ദിവസം വരെ ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത് 9.12 കോടി രൂപയാണെന്നാണ് കണക്ക്.
മേപ്പടിയാന്റെ നിർമാണത്തിനായി ഉണ്ണി മുകുന്ദൻ ഫിലിം കമ്പനിക്ക് ചിലവായത് 5.5 കോടി രൂപയാണ്. സിനിമയുടെ ഒടിടി റൈറ്റുകളും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് റീമേക്ക് റേറ്റുകളും വിറ്റുപോയിട്ടുണ്ട്.
ഡബ്ബിങ് റീമേക്ക് റേറ്റുകൾ നൽകിയതിന് രണ്ടു കോടി രൂപയും ഓഡിയോ റൈറ്റ്‌സ് ഇനത്തിൽ 12 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. ജനുവരി 14ന് റിലീസ് ചെയ്ത മേപ്പടിയാൻ കഴിഞ്ഞ ദിവസം തീയേറ്റർ ഷെയറായി 2.4 കോടിയാണ് നേടിയത്. സിനിമയുടെ കേരളത്തിലെ ഗ്രോസ് കളക്ഷൻ 5.1 കോടിയും ജിസിസി ഗ്രോസ് കളക്ഷൻ 1.65 കോടിയുമാണ്.
Comments