ന്യൂഡൽഹി: അയൽരാജ്യങ്ങളുടെ രക്ഷയ്ക്ക് വീണ്ടും ഇന്ത്യ. കൊറോണ കാലത്തെ സാമ്പത്തിക-വാണിജ്യ പ്രതിസന്ധികൾ പരിഹരിച്ച ഇന്ത്യ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും ഭൂട്ടാനും ഉർജ്ജരംഗത്ത് സഹായം നൽകും. വൻതോതിൽ കൽക്കരി എത്തിയ്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. സർക്കാറിനായി കോൾ ഇന്ത്യാ ലിമിറ്റഡാണ് അയൽരാജ്യങ്ങൾക്കുള്ള സഹായം വർദ്ധിപ്പിച്ച വിവരം അറിയിച്ചത്.
കോൾ ഇന്ത്യ ലിമിറ്റഡ് ഇനി നേരിട്ട് ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും ഭൂട്ടാനും കൽക്കരി നൽകും. ഖനികളിൽ നിന്നും ബൾക്കായുള്ള ലോഡുകൾ നേരിട്ട് അതാത് സംസ്ഥാനത്തേക്ക് എത്തിക്കാൻ പാകത്തിനുള്ള നടപടിക്രമങ്ങളാണ് പൂർത്തിയാവുക. ഏത് തുറമുഖങ്ങൾ വഴിയാണ് ശ്രീലങ്കയിലേക്ക് കൽക്കരി കൊണ്ടുപോവുക എന്നത് വ്യക്തമല്ല. ഭൂട്ടാനും ബംഗ്ലാദേശിനും റെയിൽ സംവിധാനത്തിലൂടെ കൽക്കരി എത്തുമെന്നാണ് സൂചന.
2020 ഒക്ടോബറിൽ തന്നെ കൽക്കരി കയറ്റുമതി വിഷത്തിൽ ശുപാർശ കേന്ദ്രസർക്കാറിന് മുന്നിൽ വന്നിരുന്നു. ഇന്ത്യയിലെ കൽക്കരി മേഖലയിലെ കുറവ് നിലനിൽക്കേ അയൽ രാജ്യങ്ങളെ സഹായിക്കുന്നതിൽ പിന്നോട്ട് പോകില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്.
അയൽരാജ്യങ്ങളിലേക്കുള്ള കൽക്കരി കയറ്റുമതി മാർച്ച് മാസം മുതൽ ആരംഭിക്കുമെന്നാണ് കോൾ ഇന്ത്യ ചെയർമാൻ പ്രമോദ് അഗർവാൾ അറിയിച്ചിട്ടുള്ളത്. ഇതുപ്രകാരം ഇന്ത്യയുടെ ആകെ ഉൽപ്പാദനത്തിന്റെ മൂന്ന് ശതമാനം വരെ പുറത്തേക്ക് കയറ്റുമതി ചെയ്യാമെന്നാണ് ധാരണയായിട്ടുള്ളത്. കരാറുകളെല്ലാം ദീർഘകാലത്തേക്കുള്ളതാണെന്നും കോൾ ഇന്ത്യയുടെ വിദേശനാണ്യവരുമാനം പ്രധാനപ്പെട്ട കരുത്തായി മാറുമെന്നും കേന്ദ്ര ഊർജ്ജമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്.
Comments