തിരുവനന്തപുരം: പതിമൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഡോക്ടർ കുറ്റക്കാരനെന്ന് കോടതി വിധി. മനോരോഗ വിദഗ്ധനായ ഡോ ഗിരീഷ് ആണ് കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്.
പഠനത്തിൽ ശ്രദ്ധക്കുറവുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞതിനെ തുടർന്നാണ് കുട്ടിയുമായി മാതാപിതാക്കൾ ഡോ ഗിരീഷിനെ സമീപിച്ചത്. സംഭവം നടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രതി പ്രവർത്തിച്ചിരുന്നത്. ചികിത്സയ്ക്ക് പ്രവേശിപ്പിക്കുമ്പോഴെല്ലാം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മകൻ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തായത്.
ഉടൻ മാതാപിതാക്കൾ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരിൽ നിന്ന് വിവരം ലഭിച്ചതിനു ശേഷം ജനം ടിവിയാണ് വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്. സിപിഎമ്മുമായി അടുത്ത ബന്ധവും ഉന്നത രാഷ്ട്രീയ സ്വാധീനവുമുള്ള പ്രതിക്കെതിരെ വാർത്ത നൽകാതിരിക്കാൻ വലിയ ഇടപെടലുകൾ ഉണ്ടായതിനെ തുടർന്ന് പല മാദ്ധ്യമങ്ങളും വാർത്ത തമസ്കരിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
ഫോർട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും ഡോ ഗിരീഷ് പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. കേസിൽ വീചാരണ ഇനിയും പൂർത്തിയായിട്ടില്ല.
നേരത്തെ ചികിത്സയ്ക്ക് എത്തിയ വിവാഹിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലും ഇയാൾ പ്രതിയായിരുന്നു. അന്ന് ഇയാൾ സംഭവം ഒത്തുതീർപ്പാക്കിയതിനാലാണ് ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടതെന്നും കോടതി കണ്ടെത്തി.
Comments