കൊളംബോ : വൈറലാകാൻ കാട്ടാനയെ വിരട്ടി ടിക്ടോക് വീഡിയോ ചെയ്യാൻ ശ്രമിച്ച കാർ ഡ്രൈവർക്കെതിരെ രൂക്ഷ വിമർശനം . ശ്രീലങ്കയിലെ ടിക് ടോക്ക് ഉപയോക്താവാണ് നിയമങ്ങൾ ലംഘിച്ച് വന്യമൃഗങ്ങളുള്ള സ്ഥലത്ത് അതിക്രമിച്ച് കയറുകയും കാട്ടാനയെ ഉപദ്രവിക്കുകയും ചെയ്തത് .
ടിക് ടോക്ക് ഉപയോക്താവ് തന്റെ വാഹനം ആനയുടെ അടുത്തേക്ക് ഓടിച്ച് അതിനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് .
കാട്ടാന കടന്നു പോകുന്ന വഴിയിൽ രാത്രിയിൽ എത്തിയ ടിക്ടോക് താരം തന്റെ വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ ശക്തമായി പ്രകാശിപ്പിച്ച് കാട്ടാനയെ ഓടിക്കുന്നത് വീഡിയോയിൽ കാണാം. ഡ്രൈവർ ലൈറ്റുകൾ ഓണാക്കുമ്പോൾ ആന അസ്വസ്ഥത പ്രകടിപ്പിക്കുന്നതും പേടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ് .ഹെഡ്ലൈറ്റ് ഉപയോഗിച്ച് പേടിപ്പിക്കുമ്പോൾ ആന പിന്നിലേക്ക് ഓടുന്നതും, മരത്തിന്റെ പിന്നിലേയ്ക്ക് മാറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട് . ആന കാട്ടിലേക്ക് മടങ്ങുന്നതുവരെ ഡ്രൈവർ ഈ ക്രൂരത തുടരുന്നുണ്ട്.
@shashikagimhandha എന്ന പേരിൽ അറിയപ്പെടുന്ന ഉപയോക്താവ് പോസ്റ്റ് ചെയ്ത ടിക് ടോക്ക് വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാനാണ് ട്വിറ്ററിൽ പങ്ക് വച്ചത് .
ശ്രീലങ്കൻ ക്രിക്കറ്റ് താരം മഹേല ജയവർധനെയും സംഭവത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട് . ശ്രീലങ്കയിൽ ഇത് ആദ്യമായല്ല സംഭവിക്കുന്നത്, ഈ കളിയായ പെരുമാറ്റം അവസാനിപ്പിക്കേണ്ട സമയമാണിത്.. മൃഗങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുക. – അദ്ദേഹം ട്വീറ്റ് ചെയ്തു.
ശ്രീലങ്കയിലെ വൈൽഡ് ലൈഫ് ആൻഡ് നേച്ചർ പ്രൊട്ടക്ഷൻ സൊസൈറ്റി വീഡിയോ വന്യജീവി സംരക്ഷണ വകുപ്പിന് അയച്ചു നൽകിയിട്ടുണ്ട്.
Comments