സോൾ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. സർക്കാർ വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ ആണവശക്തി വർദ്ധിപ്പിക്കുമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രതിജ്ഞ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ബാലിസ്റ്റിക് മിസൈലിന്റെ കൃത്യത വിലയിരുത്തുന്നതിനായി നടത്തിയ ദൗത്യമാണിതെന്നാണ് മിസൈൽ വിക്ഷേപണത്തെക്കുറിച്ച് കിം ജോങ് ഉൻ പറഞ്ഞത്.
കിഴക്കൻ കടലിലേക്ക് ആണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. കിം ജോങ് ഉൻ നേരിട്ട് എത്തിയാണ് വിക്ഷേപണത്തിന് നേതൃത്വം നൽകിയത്. പരീക്ഷണം വിജയമായിരുന്നുവെന്നും, കിം ജോങ് ഉൻ പൂർണ സംതൃപ്തി പ്രകടിപ്പിച്ചുവെന്നും കെസിഎൻഎ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കിം ജോങ് ഉൻ സൈനിക ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രം സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ ആണവശക്തി കണ്ടാൽ ശത്രുക്കൾ ഭയപ്പെടുമെന്നും, അത് തീയിൽ കളിക്കാതെ ഇരിക്കാൻ അവരെ പ്രേരിപ്പിക്കുമെന്നും കിം ജോങ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ദക്ഷിണ കൊറിയയും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ കടലിലേക്ക് ഉത്തരകൊറിയ വിക്ഷേപിച്ചുവെന്നാണ് ദക്ഷിണ കൊറിയ ആരോപിച്ചത്. ഉത്തരകൊറിയയിലെ കിഴക്കൻ വൊസാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകളെന്ന് തോന്നുന്ന വസ്തുക്കൾ കടലിലേക്ക് വിക്ഷേപിച്ചുവെന്നാണ് ദക്ഷിണ കൊറിയ സംഭവത്തെ വിശേഷിപ്പിച്ചത്.
മിസൈലുകൾ 300 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചുവെന്നാണ് സോൾ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചത്. ഉത്തരകൊറിയ കൂടുതൽ വിക്ഷേപണങ്ങൾ നടത്തുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുന്നുണ്ടെന്നും, രാജ്യം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയും ജപ്പാനുമായും ദക്ഷിണ കൊറിയ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഉത്തരകൊറിയ റഷ്യയിലേക്ക് ആയുധങ്ങൾ അയയ്‌ക്കുന്നുണ്ടെന്നും, യുഎൻ ഉപരോധം മറികടന്നുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നുമാണ് ജപ്പാന്റെയും അമേരിക്കയുടേയും നിലപാട്. കഴിഞ്ഞ മാസം ഉത്തരകൊറിയ ക്രൂയിസ് മിസൈലുകളും റോക്കറ്റുകളും ഉൾപ്പെടെ പരീക്ഷിച്ചിരുന്നു.















