തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ.
വധശ്രമ ഗൂഡാലോചന കേസിൽ തനിക്കെതിരായി ഹാജരാക്കിയ ഓഡിയോ ക്ലിപ്പിന്റെ പൂർണ രൂപം ഉടൻ പുറത്ത് വിടുമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാന കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും തനിക്കെതിരായ പീഡന കേസിന് പിന്നിൽ ദിലീപ് ആണെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.
വാട്സ്ആപ്പ് സന്ദേശമായി അയച്ച ഓഡിയോ ക്ലിപ്പാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ബാലചന്ദ്രകുമാർ കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് കള്ളം പറയണമെന്നും ഓഡിയോയിൽ പറയുന്നുണ്ട്.
എന്നാൽ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് ദിലീപിന് ഓഡിയോ സന്ദേശം അയച്ചത്. ദിലീപ് ഒരു മറുപടി പോലും തന്നില്ല. ദിലീപിനോട് ഇതിന് ശേഷം തനിക്ക് പകയുണ്ടെന്നാണ് ഇപ്പോഴത്തെ ആരോപണമെന്ന് ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു. ദിലീപിനോട് തനിക്ക് പകയുണ്ടെന്ന് തെളിയിക്കാനുള്ള യാതൊന്നും ഇപ്പോൾ ദിലീപ് പുറത്ത് വിട്ട ഓഡിയോ ക്ലിപ്പിൽ ഇല്ലെന്നും ബാലചന്ദ്രകുമർ പറഞ്ഞു.
ഇപ്പോൾ തനിക്കെതിരായി ഉയർന്നിരിക്കുന്ന പീഡനക്കേസിന് പിന്നിലും ദിലീപ് തന്നെയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ദിലീപിന് വേണ്ടി പ്രവർത്തിയ്‌ക്കുന്ന യൂട്യൂബ് ചാനലാണ്. ഇത്രയും വർഷം മുൻപ് നടന്നുവെന്ന് പറഞ്ഞ് തനിക്കെതിരെ കേസുമായി എത്തിയത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
Comments