പാലക്കാട്: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ പോലീസിനെതിരെ വെളിപ്പെടുത്തലുമായി സഹോദരി സരസു. ഗുരുതരമായി പരിക്കേറ്റ മധുവിനെ ആശുപത്രിയിലെത്തിക്കാൻ പോലീസ് വീഴ്ച്ചവരുത്തിയെന്നാണ് സരസുവിന്റെ ആരോപണം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് ജീപ്പ് പാതിവഴിയിൽ നിർത്തിയിട്ടു. മരണത്തിൽ പോലീസിന്റെ പങ്കും അന്വേഷിക്കമെന്ന് സഹോദരി ആവശ്യപ്പെട്ടു.
പോലീസ് ജീപ്പ് നിർത്തിയിട്ടത് മുക്കാലിക്കടുത്ത് പറയൻകുന്നിലാണ്. മരണത്തിൽ പോലീസിന്റെ പങ്കറിയാൻ ഇക്കാര്യം അന്വേഷിക്കണം. പോലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് മധു മരിച്ചത്. ഇതുകൂടാതെ പ്രധാന സാക്ഷികളിൽ ഭൂരിഭാഗവും പ്രതികളുമായി അടുപ്പമുള്ളവരാണ്. ഇവർ കൂറുമാറാനുള്ള സാദ്ധ്യതയുണ്ടെന്നും സരസു വ്യക്തമാക്കി.
അതേസമയം ഒന്നാം പ്രതി ഹുസൈൻ, മൂന്നാം പ്രതി ഷംഷുദ്ദീൻ, പതിനാറാം പ്രതി മുനീർ എന്നിവരാണ് മധുവിനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വടികൊണ്ടുള്ള ഷംഷുദ്ദീന്റെ അടിയിൽ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. സിഐടിയു നേതാവും ഡ്രൈവറുമാണ് ഷംഷുദ്ദീൻ. ഒന്നാം പ്രതി ഹുസൈൻ നെഞ്ചിൽ ചവിട്ടി. ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രത്തിൽ പറയുന്നു.
2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മധുവിനെ തല്ലികൊന്നത്. തലക്ക് പിറകിലേറ്റ ക്ഷതവും, ആന്തരിക രക്ത സ്രാവവുമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞത്. അരി മോഷ്ടിച്ചെന്നാരോപിച്ച് വനവാസി യുവാവായ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചതിന് ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Comments