കുമരകം: കള്ളുഷാപ്പിൽ കയറി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ കാറിൽ കടന്നു കളഞ്ഞ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. തിരുവനന്തപുരം സ്വദേശികളെയാണ് പിടികൂടിയത്. കുമരകം കണ്ണാടിച്ചാലിന് സമീപത്തെ ഷാപ്പിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാറിലാണ് ഇവർ കടയിലേക്ക് എത്തിയത്. കരിമീൻ മപ്പാസും, താറാവ് കറിയും ഉൾപ്പെടെ ആയിരത്തിലധികം രൂപയുടെ ഭക്ഷണമാണ് രണ്ട് പേരും ചേർന്ന് കഴിച്ചത്.
കാർ ഓടിച്ചിരുന്ന ആൾ ആദ്യം കൈകഴുകി കാറിൽ കയറിയിരുന്നു. ഷാപ്പിലെ ജീവനക്കാരൻ ബില്ലെടുക്കാൻ പോയ സമയത്തിനുള്ളിൽ രണ്ടാമത്തെ ആളും കാറിൽ കയറി. ബില്ലുമായി ജീവനക്കാരൻ എത്തിയപ്പോഴേക്കും ഇരുവരും കാറിൽ കടന്നു കളഞ്ഞിരുന്നു. ഇതോടെ ജീവനക്കാർ അടുത്തുള്ള താറാവ് കടക്കാരനെ വിളിച്ച് വിവരം അറിയിച്ചു. ഇയാൾ കാർ തടയാൻ നോക്കിയെങ്കിലും കാർ വെട്ടിച്ച് പോവുകയായിരുന്നു.
ഷാപ്പിലുള്ളവർ അടുത്തുള്ള ഇല്ലിക്കൽ ഷാപ്പിലുള്ളവരേയും പരിചയക്കാരേയുമെല്ലാം വിളിച്ച് വിവരം അറിയിച്ചു. കുറച്ച് ജീവനക്കാർ ബൈക്കിൽ കാറിന് പിന്നാലെ പോവുകയും ചെയ്തു. കാർ ഇല്ലിക്കലിൽ എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞു. ഷാപ്പിലെ ജീവനക്കാർ ഇവരോട് പണം ചോദിച്ചെങ്കിലും നൽകാൻ തയ്യാറായില്ല. പോലീസിൽ വിവരം അറിയിച്ചതോടെ ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ഗൂഗിൾ പേ വഴി പണം ഷാപ്പ് ഉടമയ്‌ക്ക് അയച്ചു കൊടുക്കുകയായിരുന്നു.
Comments