ഇസ്ലാമാബാദ്: ചൈനയുടെ എല്ലാവിധ കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുമെന്ന പരസ്യ പ്രഖ്യാപനവുമായി ഇമ്രാൻ ഭരണകൂടം. സിൻജിയാംഗ് പ്രവിശ്യയിൽ ദശകങ്ങളായി ചൈന നടത്തുന്ന ഉയിഗുർ അടിച്ചമർത്തലുകളിൽ പാകിസ്താൻ ഒരു പ്രതികരണവും നടത്തില്ലെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൈനയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കില്ലെന്നാണ് പാക് നിലപാട്. സാമ്പത്തികമായും വാണിജ്യ-പ്രതിരോധ പരമായും ചൈനയുടെ അടിമയായിരിക്കുന്ന പാകിസ്താന്റെ നയമാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയെ എല്ലാ മേഖലയിലും പിന്തുണയ്‌ക്കുന്നതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
‘ചൈനയുടെ അഖണ്ഡത സംരക്ഷിക്കേണ്ട ബാദ്ധ്യത ആ ഭരണകൂടത്തിനുണ്ട്. ഒരേയൊരു ചൈന എന്ന ബീജിംഗ് നയത്തിന് എല്ലാ പിന്തുണയും നൽകുന്നു. തായ് വാൻ വിഷയം, തെക്കൻ ചൈനാ കടലിലെ അമേരിക്കൻ സൈനിക സാന്നിദ്ധ്യം, ഹോങ്കോംഗ്, സിൻജിയാംഗ്, ടിബറ്റ് എന്നീ വിഷയത്തിൽ ബീജിംഗ് നയം സുവ്യക്തമാണ്.’ ഇമ്രാൻഖാൻ പറഞ്ഞു.
ചൈനയുടെ അവിഭാജ്യ മേഖലയാണ് തെക്കൻ ചൈനാ കടൽ. ചൈനയുടെ അഖണ്ഡത സംരക്ഷിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. അധിനിവേശമെന്നത് പാശ്ചാത്യ ശക്തികളുടെ ആരോപണം മാത്രമാണ്. ചൈന നടത്തുന്നതെല്ലാം മനുഷ്യാവകാശ ലംഘനമാണെന്ന വാദം തെറ്റാണെന്നും ഇസ്ലാമാബാദ് പ്രസ്താവനയിൽ പറഞ്ഞു. 243 ആഗോള സംഘടനകൾ ഒന്നിച്ച് ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രചാരണ രംഗത്തുള്ളതിനേയും പാകിസ്താൻ വിമർശിച്ചു.
ഷീ ജിൻ പിംഗ് രണ്ടാമതും അധികാരത്തിലെത്തിയ ശേഷം ഉയിഗുർ, തായ്‌വാൻ, ടിബറ്റ്, ഹോങ്കോംഗ് വിഷയത്തിൽ കടുത്ത നിലപാടുകളാണ് ചൈന എടുത്തുകൊണ്ടിരിക്കുന്നത്. ചൈനയിലെ മനുഷ്യാവകാശ വിഷയത്തിലും കൊറോണ വ്യാപന വിഷയത്തിലും സത്യം വിളിച്ചുപറഞ്ഞവരെല്ലാം ദുരൂഹസാഹചര്യങ്ങളിൽ അപ്രത്യക്ഷരായി. ഹോങ്കോംഗിൽ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിലുള്ള അതിക്രമങ്ങളും തുടരുകയാണ്.
Comments